കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഒരു മണിക്കൂറിനുള്ളിൽ രണ്ട് നിലപാട് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുലിവാല് പിടിച്ചു.
ഇന്നലെ കോട്ടയം പ്രസ് ക്ലബ്ബിന്റെ മാദ്ധ്യമ അവാർഡ് ദാന ചടങ്ങിനെത്തിയ സതീശൻ, മുസ്ലിം സമുദായത്തിന് നിലവിൽ കിട്ടിക്കൊണ്ടിക്കുന്ന ഒരാനുകൂല്യവും നഷ്ടമായിട്ടില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. ഇത് ബ്രേക്കിംഗ് ന്യൂസ് ആയതോടെ സതീശന്റെ നിലപാട് തള്ളി, മുസ്ലിം വിഭാഗത്തിന് വലിയ നഷ്ടമാണുണ്ടായതെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പ്രതികരിച്ചു.
പ്രസ്ക്ലബ്ബിലെ പരിപാടിക്കിടെ ഉന്നത ലീഗ് നേതാക്കൾ സതീശനെ ഫോണിലൂടെ പ്രതിഷേധം അറിയിച്ചു. ചടങ്ങ് കഴിഞ്ഞിറങ്ങിയ സതീശൻ നേരത്തേ പറഞ്ഞതിൽ നിന്ന് മലക്കംമറിഞ്ഞു.
"മുസ്ലിം വിഭാഗത്തിന് നഷ്ടമാണ്. സർക്കാർ അതു പരിഹരിക്കണമെന്നാണ് നേരത്തേ പറഞ്ഞത്. അതു മനസിലാക്കാതെയാണ് മുഹമ്മദ് ബഷീർ പ്രതികരിച്ചത്" എന്നായിരുന്നു തിരുത്തൽ. ഉത്തരവിൽ പല ന്യൂനതകളും ഉണ്ട്. അത് പരിഹരിക്കപ്പെടണം. മുസ്ലിംലീഗ് ഉന്നയിച്ച ആവശ്യം യു.ഡി.എഫ് ചർച്ച ചെയ്യുമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |