തൃശൂർ: കൊവിഡ് വാക്‌സിനേഷനായി സ്‌ളോട്ട് ലഭിക്കാതെ ജനങ്ങളുടെ നെട്ടോട്ടം. അതേസമയം, ജില്ലയിൽ ഏപ്രിൽ 10 ന് മുൻപ് കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം രണ്ടാം ഡോസ് നൽകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഏപ്രിൽ 10 ന് ശേഷം ആദ്യ ഡോസ് സ്വീകരിച്ച ആരെയും ഈ കുത്തിവയ്പ്പിന് പരിഗണിക്കില്ല. തിങ്കളാഴ്ച ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും കോവിഷീൽഡ് വാക്‌സിൻ വിതരണം ഉണ്ടാകും.
പ്രദേശത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായും ആരോഗ്യകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് വാക്‌സിൻ സ്വീകരിക്കാമെന്നാണ് നിർദ്ദേശം. വാക്‌സിൻ കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്നും ഏതെങ്കിലും വാക്‌സിൻ കേന്ദ്രത്തിൽ ഏപ്രിൽ 10 ന് മുൻപ് വാക്‌സിൻ സ്വീകരിച്ചവർ ഇല്ലെങ്കിൽ ആ സ്ഥാപനത്തിലെ മുഴുവൻ ഡോസും ആദ്യ ഡോസായി നൽകും. ആദ്യ ഡോസ് വാക്‌സിനുള്ള ഓൺലൈൻ സ്ലോട്ട് ബുക്കിംഗ് 18 ന് വൈകിട്ട് 3 മുതൽ ലഭ്യമാകുമെന്നാണ് അറിയിപ്പ്.
സന്ദേശങ്ങളിൽ ഭയപ്പെടേണ്ട
കോവിഷീൽഡിന്റെ രണ്ടാം ഡോസ്, ആദ്യ ഡോസ് സ്വീകരിച്ച് 84 മുതൽ 112 ദിവസത്തിനകമാണ് (12 - 16 ആഴ്ച) സ്വീകരിക്കേണ്ടതെന്നും ആദ്യ ഡോസ് സ്വീകരിച്ച് 82 ാം ദിവസം മുതൽ രണ്ടാം ഡോസ് സ്വീകരിക്കാനുളള സമയമായി എന്ന് ഓർമ്മിപ്പിക്കുന്ന സന്ദേശങ്ങൾ ഫോണിൽ ലഭിക്കാൻ തുടങ്ങുമ്പോൾ പരിഭ്രാന്തരാവരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. സന്ദേശങ്ങൾ കണ്ട് നിരവധി പേരാണ് ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്ക് ദിവസം തോറും ഫോൺ വിളിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പരാതി. രണ്ടാം ഡോസ് വാക്‌സിൻ 84 ദിവസം കഴിയുന്ന ദിവസം തന്നെ സ്വീകരിക്കേണ്ടതില്ലെന്നും ആദ്യ ഡോസിന് ശേഷം 112 ദിവസത്തിനകം (16 ആഴ്ച) സ്വീകരിച്ചാൽ മതിയാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നു.
ഫോണിൽ സന്ദേശം ലഭിച്ചാൽ ഉടനെ രണ്ടാം ഡോസ് സ്വീകരിക്കാനുളള സമയം വൈകിയോ എന്ന് ഭയപ്പെട്ട് ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്ക് ഫോൺ വിളിക്കേണ്ട ആവശ്യമില്ല. വാക്‌സിൻ ലഭ്യത അനുസരിച്ച് ഘട്ടം ഘട്ടമായി നിശ്ചിത ഇടവേളയിൽ തന്നെ മുഴുവൻ പേർക്കും രണ്ടാം ഡോസ് എടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നുണ്ട്.
ഡോ. കെ.ജെ. റീന
ജില്ലാ മെഡിക്കൽ ഓഫീസർ
കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുളള സമയക്രമ സൂചിക
(വാക്‌സിൻ സ്വീകരിച്ച തിയതി, രണ്ടാം ഡോസ് സ്വീകരിക്കേണ്ട ഇടവേള എന്ന ക്രമത്തിൽ)
ഏപ്രിൽ 1 : ജൂൺ 24 മുതൽ ജൂലായ് 22 വരെ
ഏപ്രിൽ 2: ജൂൺ 25 മുതൽ ജൂലായ് 23 വരെ
ഏപ്രിൽ 3: ജൂൺ 26 മുതൽ ജൂലായ് 24 വരെ
ഏപ്രിൽ 4: ജൂൺ 27 മുതൽ ജൂലായ് 25 വരെ
ഏപ്രിൽ 5: ജൂൺ 28 മുതൽ ജൂലായ് 26 വരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |