തൃശൂർ: പതിറ്റാണ്ട് കടന്ന കാത്തിരിപ്പുകൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കുതിരാൻ ടണൽ ആഗസ്റ്റിൽ തുറക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതോടെ, വിജയം കാണുന്നത് നീതിപീഠത്തിന്റെ ശക്തമായ ഇടപെടലുകളും. കേരളത്തിലെ മറ്റൊരു ദേശീയപാതയെ ചൊല്ലിയും ഇത്രമാത്രം ഹർജികളും പരാതികളും കോടതി പരാമർശങ്ങളും ഉത്തരവുകളും പുറത്തുവന്നിട്ടുണ്ടാകാനിടയില്ലെന്നാണ് നിയമവിദഗ്ദ്ധരും പറയുന്നത്. സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ. രാജനും കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്തും കുതിരാനായുള്ള നിയമപോരാട്ടങ്ങളിൽ നിറഞ്ഞു നിന്നു.
നാട്ടുകാരുടെ പ്രതിഷേധത്തിനൊപ്പം ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മിഷനിലും നൽകിയ തുടർച്ചയായ ഹർജികളാണ് ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും അനാസ്ഥ പുറത്തുകൊണ്ടുവന്നത്. ദേശീയപാതയിൽ സുരക്ഷാ മാനദണ്ഡം പാലിക്കാനും അശാസ്ത്രീയ നിർമ്മാണം തടയാനും ആവശ്യപ്പെട്ടായിരുന്നു ഷാജിയുടെ ആദ്യ ഹർജി. ദേശീയപാതയിൽ അറ്റക്കുറ്റപ്പണികൾ നടത്താതിരുന്നതിനെ തുടർന്ന് അപകടങ്ങളും മരണങ്ങളും കണക്കുകളിൽ കുതിച്ചപ്പോഴാണ് ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കുമെതിരെയുള്ള ഇടക്കാല ഹർജിയിൽ റോഡ് അറ്റകുറ്റപ്പണികൾക്കുള്ള വിധിയുണ്ടാവുന്നത്. തകരാർ പരിഹരിച്ച റോഡ് വെട്ടിപ്പൊളിച്ച് കേബിളിടാനുള്ള ശ്രമവും നിയമപരമായ ഇടപെടലിലൂടെ തിരുത്തിച്ചു.
ഇരുന്നൂറിലേറെ മരണങ്ങളുടെ പാത
2009 മുതൽ 2019 വരെ ഇരുന്നൂറിലേറെ മരണങ്ങളാണ് ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണം മൂലം ഉണ്ടായതെന്നാണ് വിവരം. തുടർന്ന് ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കുമെതിരെ നരഹത്യക്ക് കേസെടുത്തത് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിലാണ്. അപകടകരമായ റോഡിൽ അടിപ്പാത ഇല്ലാതെ പണികൾ തുടങ്ങിയതിനെതിരെയും നിയമനടപടികളുണ്ടായി. മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ അടിപ്പാത നിർമ്മിക്കാൻ ഉത്തരവിട്ടു. ദേശീയപാത നിർമ്മാണത്തിലെ അഴിമതിക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മിഷന് നൽകിയ പരാതിയിൽ അന്വേഷണം അവസാനഘട്ടത്തിലാണ്. പതിറ്റാണ്ടുകൾ കടന്ന ദേശീയപാത നിർമ്മാണം പൂർത്തിയാക്കാത്തതിനെതിരെ പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ അടിയന്തര നടപടിയെടുക്കാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രിയും ഇടപെട്ടു. 2020 മാർച്ചിലാണ് കുതിരാനിൽ ഒരു ടണലെങ്കിലും തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഷാജി ഹർജി നൽകുന്നത്. ഹർജിയിൽ ഹൈക്കോടതി അതിരൂക്ഷമായി ദേശീയപാത അതോറിറ്റിയെ വിമർശിക്കുകയും ചെയ്തു.
പിടിവിടാതെ മന്ത്രിമാരും ജില്ലാ ഭരണകൂടവും
സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.രാജന്റെ ഇടപെടലും നിർണ്ണായകമായി. നിർമ്മാണത്തിലെ അലംഭാവത്തിനെതിരെ രാജനും ഹൈക്കോടതിയിൽ ഹർജിയുമായെത്തി. ഭരണതലത്തിൽ ഇടപെടലിലൂടെ നിർമ്മാണത്തിന് ഗതിവേഗമുണ്ടാക്കി. പൊതുമരാമത്ത് മന്ത്രിമാരായ ജി.സുധാകരനും നിലവിലെ മന്ത്രി പി.എ. മുഹമ്മദ് റിയാസും നേരിട്ട് കുതിരാനിലെത്തി ഇടപെടലുകൾ നടത്തി. മുൻ കളക്ടർ എസ്. ഷാനവാസിന്റെ നിർണ്ണായക ഇടപെടലും ഗതിവേഗം കൂട്ടി. ഒരു ടണൽ തുറന്നു കൊടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ കരാർ കമ്പനിയെ മുൾമുനയിൽ നിറുത്തി നിരന്തരം ഇടപെടുന്നുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരനും കുതിരാൻ സന്ദർശിച്ച് മുടങ്ങിക്കിടന്ന നിർമ്മാണപ്രവർത്തനം പുനരാരംഭിക്കാനുള്ള ഇടപെടലുകൾ നടത്തിയിരുന്നു. കുതിരാനിലെ സ്തംഭനാവസ്ഥ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. അതേസമയം കുതിരാൻ ടണൽ നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ ഇന്ന് രാവിലെ 10.30 ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലം സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |