തൃക്കാക്കര: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം അയ്യങ്കാവ് ക്ഷേത്രത്തിന് സമീപം കഴുപ്പിളളി വീട്ടിൽ കെ.എ സലിം (42), പട്ടിമറ്റം ഡബിൾ പാലം മുബാറക് തൈക്കാവിന് സമീപം കഴുപ്പിളളി കെ.എം സലിം (42) എന്നിവരെയാണ് തൃക്കാക്കര സി.ഐ ആർ.ഷാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
സംശയം തോന്നാത്ത രീതിയിൽ പുതിയ ഫാഷനിൽ ആഭരണങ്ങൾ നിർമ്മിച്ച ശേഷം സ്വർണ്ണം പൂശി ഫിനാൻസ് സ്ഥാപനങ്ങളിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലാണ് അറസ്റ്റ്.
കാലാവധി കഴിഞ്ഞിട്ടും തങ്ങൾ പണയം വച്ച സ്വർണ്ണം തിരിച്ചെടുക്കാൻ സാധിക്കുന്നില്ലെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സ്വർണ്ണപ്പണിക്കാരനും ചെറുകിട സ്വർണ്ണവ്യാപാരിയുമായ ഷാജിയെ സമീപിക്കുകയായിരുന്നു. ഫിനാൻസ് സ്ഥാപനത്തിലെ കുടിശ്ശിക അടച്ച് സ്വർണം തിരിച്ചെടുക്കാൻ സഹായിച്ചാൽ കുറഞ്ഞ വിലയ്ക്ക് ആഭരണങ്ങൾ നൽകാമെന്ന് ഉറപ്പ് കൊടുത്തിരുന്നു. പരാതിക്കാരൻ കാക്കനാടുളള ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണയ സ്വർണ്ണം തിരിച്ചെടുത്ത് ഉരച്ചുനോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
സ്വർണ്ണപ്പണിക്കാരുടെ സഹായമില്ലാതെ പ്രതികൾക്ക് ഇത്തരത്തിൽ ആഭരണങ്ങൾ നിർമ്മിക്കാൻ സാധിക്കില്ല.സഹായികളെക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. ലോക്ക് ഡൗൺ ആയതിനാൽ ഓട്ടോറിക്ഷയിൽ പച്ചക്കറി വില്പന നടത്താൻ സാമ്പത്തിക സഹായം ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാക്കനാട് സ്വദേശിയും കാക്കനാട് മുൻസിപ്പൽ ശോച്യാലയം സൂക്ഷിപ്പ് കാരനുമായ സതീശനെക്കൊണ്ടാണ് പ്രതികൾ സ്വർണ്ണം പണയം വയ്പിച്ചത്.
സതീശനെ അറിയാവുന്നതിനാൽ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ സ്വർണ്ണം കാര്യമായി പരിശോധിച്ചതുമില്ല. കെ.എ സലിം 2019 ൽ ചേലക്കുളം സഹകരണ ബാങ്കിൽ മുക്ക് പണ്ടം പണയം വച്ചിരുന്നു.തൃക്കാക്കര എസ്.ഐമാരായ റോയ്.കെ പുന്നൂസ്, റഫീഖ്, സിവിൽ പൊലിസ് ഓഫീസർ ഷജീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റീമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |