ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വർണ്ണമുൾപ്പെടെയുള്ള ലോക്കറ്റുകൾ വിറ്റ വകയിൽ ദേവസ്വത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായ 27.5 ലക്ഷം രൂപയിൽ 16 ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതർ ദേവസ്വം അക്കൗണ്ടിൽ നിക്ഷേപിച്ചു. ദേവസ്വം ഇന്റേണൽ ഓഡിറ്റ് വിഭാഗം ആദ്യം കണ്ടെത്തിയ 16 ലക്ഷമാണ് നിക്ഷേപിച്ചത്. ബാക്കി വരുന്ന 11.5 ലക്ഷം രൂപ പലിശ സഹിതം ഉടൻ നിക്ഷേപിക്കുമെന്ന് ബാങ്ക് അധികൃതർ ദേവസ്വത്തെ അറിയിച്ചു. പണം നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ കഴിഞ്ഞ ദിവസം ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു.
സ്വർണ്ണം, വെള്ളി ലോക്കറ്റുകൾ വിറ്റ വകയിൽ അക്കൗണ്ടിൽ നിന്നും 27.5 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. 16 ലക്ഷത്തിന്റെ കുറവാണ് ആദ്യം കണ്ടെത്തിയത്. ഇതേത്തുടർന്ന് മുൻപത്തെ മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിച്ചതിൽ നിന്നാണ് മൊത്തം 27.5 ലക്ഷം രൂപ ദേവസ്വത്തിന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. 2019 മുതൽ പല തവണകളായാണ് പണം നഷ്ടപ്പെട്ടത്. 16 ലക്ഷം, 8,67,000 രൂപ, 2,62,000 രൂപ എന്നിങ്ങനെയാണ് ദേവസ്വത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുള്ളത്. ലോക്കറ്റുകൾ വിറ്റ തുക ക്ഷേത്രത്തിൽ നിന്ന് ഓരോ ദിവസവും ബാങ്കിലെ ഉദ്യോഗസ്ഥനെത്തി കൊണ്ടുപോകാറാണ് പതിവ്. ഉദ്യോഗസ്ഥൻ ഇതിന് പകരം നൽകിയ സ്ലിപ്പുകൾ വ്യാജമാണെന്ന് ബാങ്ക് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിലെ ഉദ്യോഗസ്ഥൻ നന്ദകുമാറിനെ കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |