ജൊഹന്നാസ്ബർഗ് : അഴിമതി കേസിൽ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ 15 മാസം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതൽ രൂക്ഷമാകുന്നു. ഇതുവരെ കലാപത്തിൽ 212 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സംഘർഷം വളരെ രൂക്ഷമായി തുടരുന്ന ക്വാസുലു നതാൽ മേഖലയിൽ വെള്ളിയാഴ്ച മാത്രം 89 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗാതെംഗ് പ്രവിശ്യയിൽ 32 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇരു പ്രദേശങ്ങളിലുമായി 2000 ത്തോളം കലാപകാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ 25000 ത്തോളം സുരക്ഷാ സൈനികരെയാണ് സർക്കാർ രംഗത്തിറക്കിയിരിക്കുന്നത്. രാജ്യത്ത് അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട കലാപം ചിലരുടെ ആസൂത്രിതമായ നീക്കമാണെന്ന് പ്രസിഡന്റ് സിറിൽ റാമാഫോസ ആരോപിച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള സർക്കാരിന്റെ ശ്രമം പല പ്രദേശങ്ങളിലും ഫലം കണ്ടു തുടങ്ങിയന്നും എത്രയും പെട്ടെന്ന് രാജ്യത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കലാപത്തിനിടെ രാജ്യത്തെ ഇന്ത്യൻ വംശജരെ ലക്ഷ്യം വച്ചുള്ള അക്രമ സംഭവം അരങ്ങേറുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇന്ത്യക്കാർ കൂടുതലായി താമസിക്കുന്ന ടർബനിലേക്ക് അവരുടെ സുരക്ഷ ഉറപ്പ് വരുത്താനും സ്ഥിതി ഗതികൾ വിലയിരുത്താനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും റാമാഫോസ അറിയിച്ചു.
ഇന്ത്യക്കാരും ഇന്ത്യൻ വംശജരും കൂടുതലുള്ള പ്രദേശങ്ങളായ ഡർബൻ, ജൊഹാന്നാസ്ബർഗ് എന്നിവിടങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇന്ത്യക്കാരുടെയും ഇന്ത്യൻ വംശജരായ ദക്ഷിണാഫ്രിക്കക്കാരുടെയും വ്യാപാരസ്ഥാപനങ്ങൾ കൊള്ളക്കാർ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രശ്നം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യമന്ത്രി ഡോ. നലേദി പാൻഡോറുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആശയവിനിമയം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |