മലപ്പുറം: പതിമൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റോഡപകട മരണ നിരക്കിൽ മലപ്പുറം. കഴിഞ്ഞ വർഷം 247 പേരാണ് വിവിധ അപകടങ്ങളിലായി മരിച്ചത്. ഈ വർഷം 130 പേരും. ഒരുവർഷം 300ന് മുകളിൽ മരണങ്ങളാണ് ജില്ലയിൽ ഉണ്ടാവാറുള്ളത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞതാണ് അപകട മരണങ്ങൾ കുറച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. മുൻവർഷങ്ങളിലെ മാസാന്ത്യ കണക്കുകളിലെ ശരാശരി പ്രകാരം ഈ വർഷം അപകട മരണനിരക്കിൽ വലിയ കുറവുണ്ടാവുമെന്ന പ്രത്യാശയിലാണ് അധികൃതർ. ഓരോ മാസവും ശരാശരി 20 അപകട മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് അപകടങ്ങൾ തീർത്തും കുറഞ്ഞിരുന്നു. കൊവിഡ് ലോക്ക് ഡൗണിന് മുമ്പ് ഒരു മാസം ശരാശരി 30ന് മുകളിലായിരുന്നു മരണം. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ നിരത്തുകളിൽ വാഹനങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ അധികൃതർ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഒരുപതിറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് അപകട നിരക്കെന്നതാണ് ലക്ഷ്യം. സ്ഥിരം അപകട കേന്ദ്രങ്ങൾ കണ്ടെത്തി ഇവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കുന്നുണ്ട്. ഈ വർഷം ഇതുവരെ 1,100ഓളം അപകടങ്ങളും 130 മരണങ്ങളുമുണ്ടായി. 2007ലാണ് ഇതിന് മുമ്പ് ജില്ലയിൽ അപകട മരണങ്ങൾ 300ന് താഴെ എത്തിയിരുന്നത്. 2016ലാണ് ഏറ്റവും കൂടുതൽ അപകട മരണങ്ങളുണ്ടായത്. 402 പേരുടെ ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. ജില്ലയിലെ റോഡപകടങ്ങളിലെ മരണ നിരക്ക് വർഷം - അപകടങ്ങൾ 2010 - 329 2011 - 313 2012 - 324 2013 - 354 2014 - 357 2015 - 367 2016 - 402 2017 - 385 2018 - 367 2019 - 364 2020 - 247 2021 ഇതുവരെ 130
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |