SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.55 AM IST

ജീവകാരുണ്യപ്പിരിവും നിയന്ത്രണങ്ങളും

charity

അർഹരായവർക്ക് ചികിത്സാ സഹായം ലഭിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ ഇതൊരു മറയാക്കി പണം തട്ടുന്ന പല സംഘങ്ങളും കേരളത്തിലുണ്ട്. ഗുരുതരരോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മൂന്നുവയസുകാരിക്കുള്ള ചികിത്സാ സഹായ അക്കൗണ്ട് വിവരങ്ങളിൽ തിരിമറി നടത്തിയതിന് പാലാ സ്വദേശികളായ ഒരു അമ്മയും മകളും അറസ്റ്റിലായ വാർത്ത ഇതിൽ ഒന്നുമാത്രം. പലരും സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളും ഓഡിയോയും സഹിതം വ്യാജകഥകൾ പ്രചരിപ്പിച്ച് പണം തട്ടിയെടുക്കുന്നുണ്ട്.

കാരുണ്യവാന്മാരായ നല്ല മനുഷ്യരെ വഞ്ചിച്ച് പണം തട്ടുന്ന ഒട്ടേറെ സംഭവങ്ങൾ വാർത്തയായിട്ടുണ്ട്. കുറഞ്ഞ ദിനങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ പിരിഞ്ഞുകിട്ടുമെന്നതാണ് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണത്തിന്റെ പ്രത്യേകത. മുൻകാലങ്ങളിൽ പത്രങ്ങളിലൂടെയായിരുന്നു ചികിത്സാ സഹായത്തിനുള്ള അഭ്യർത്ഥനകൾ ജനങ്ങളിലെത്തുക. അതിന് കൂടുതൽ വിശ്വാസ്യതയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എവിടെയിരുന്നും ആർക്കും ചികിത്സാസഹായം അഭ്യർത്ഥിക്കാം. പണം നൽകുന്നവർക്ക് സംഭവം ഉള്ളതാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പ്രയാസമാണ്. തട്ടിപ്പ് നടത്തുന്നവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് വരെ വ്യാജമായി തയാറാക്കാൻ കഴിയും. ചികിത്സാസഹായം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് പിരിക്കുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയുണ്ടായി. ഇതുസംബന്ധിച്ച് സമഗ്രനയം വേണമെന്നും പണത്തിന്റെ ഉറവിടമുൾപ്പെടെ പരിശോധിക്കണമെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ആർക്കും ആരുടെ പേരിലും പിരിവ് നടത്താമെന്ന സ്ഥിതി അനുവദിക്കരുത്. ജീവകാരുണ്യത്തിന്റെ പേരിൽ പണപ്പിരിവ് നടത്തി യൂട്യൂബർമാർ സ്വന്തം അക്കൗണ്ടിലേക്ക് പണം ശേഖരിക്കുന്നത് അന്വേഷിക്കുകയാണ് ആദ്യം സർക്കാർ ചെയ്യേണ്ടത്. സർക്കാരിന് സോഷ്യൽ മീഡിയയിലൂടെയുള്ള പിരിവ് എങ്ങനെ നിയന്ത്രിക്കാനാവുമെന്ന് വിദഗ്ദ്ധർ ചിന്തിക്കണം. അതുപോലെ അതത് സ്ഥലങ്ങളിലെ വാർഡ് മെമ്പറുടെയെങ്കിലും വീഡിയോ ക്ളിപ്പ് സഹിതമേ ചികിത്സാ സഹായ അഭ്യർത്ഥന നൽകാവൂ എന്ന നിർദ്ദേശം സർക്കാരിന് സോഷ്യൽ മീഡിയയ്ക്ക് നൽകാവുന്നതാണ്. ചികിത്സാ സഹായമെല്ലാം നേരിട്ട് സർക്കാരിലേക്ക് നൽകണമെന്ന് പറഞ്ഞാൽ പലരും തയ്യാറായെന്ന് വരില്ല. ഇപ്പോൾ അർഹരായവർക്ക് കിട്ടുന്ന സഹായവും ഇല്ലാതാകും. സർക്കാരും പൊലീസും കർശനമായി നിരീക്ഷിച്ചാൽ ഇതിന്റെ മറവിലുള്ള തട്ടിപ്പുകൾ വലിയ പരിധി വരെ തടയാനാകും. അതിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ വിദഗ്ദ്ധരുമായി കൂടിയാലോചിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണം. നാട്ടുകാരുടെ നന്മ മുതലാക്കി ചികിത്സാസഹായത്തിന്റെ മറവിൽ കീശവീർപ്പിക്കാൻ ആരെയും അനുവദിക്കരുത്. ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും അധികാരികൾ ശ്രദ്ധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHARITY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.