ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ധുവിനെ നിയമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പാർട്ടി നിലപാടിനെതിരെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തി. സിദ്ദുവിനെ പഞ്ചാബ് പി.സി.സി അദ്ധ്യക്ഷനാക്കുന്നതിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി അമരീന്ദർ സിംഗ് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.
മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനും ഒരേ സമുദായത്തിൽ നിന്ന് വേണ്ടെന്ന് കത്തിൽ പറയുന്നു. സിദ്ധുവിന്റെ പ്രവർത്തന ശൈലി കോൺഗ്രസിന് ഉപദ്രവമാകും. പഴയ പാർട്ടി അംഗങ്ങളെ ഇത് പ്രകോപിപ്പിക്കും, കോൺഗ്രസ് പിളരുമെന്നും കത്തിൽ പറയുന്നു.
ഇതിനിടെ സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് പ്രശ്‌നപരിഹാരത്തിനായി ഇന്നലെ ചണ്ഡീഗഡിലെത്തി മുഖ്യമന്ത്രി അമരീന്ദറിനെ കണ്ടു. പാർട്ടിയും അദ്ധ്യക്ഷനും മുന്നോട്ട് വയ്ക്കുന്ന അഭിപ്രായങ്ങളോട് സഹകരിക്കുമെന്ന് കൂടികാഴ്ചയ്ക്ക് ശേഷം അമരീന്ദർ വ്യക്തമാക്കി. അമരീന്ദർ സിംഗും നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരമാവുമെന്ന് പാർട്ടി വക്താവ് ഹരീഷ് റാവത്ത് പറഞ്ഞു.
സിദ്ദു പാർട്ടിയുടെ ഭാവി നേതാവാണ്. ഇത് മനസിൽ കണ്ട് മാത്രമേ പാർട്ടി അന്തിമ തീരുമാനമെടുക്കുവെന്നും ഹരീഷ് റാവത്ത് കൂട്ടിച്ചേർത്തു.
ദളിത് സമുദായാംഗത്തെ ഉൾപ്പെടുത്തി മന്ത്രിസഭ അഴിച്ചുപണിയാനും സാദ്ധ്യതയുണ്ട്.
പാർട്ടിയിലെ രണ്ട് പ്രമുഖർ തമ്മിലുള്ള അധികാര വടംവലി അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധയോടെയാണ് ഹൈക്കമാൻഡ് കരുനീക്കുന്നത്. ഭരണം നിലനിറുത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ അധികാരം പിടിച്ചെടുക്കാൻ ആം ആദ്മി പാർട്ടിയും ശിരോമണി അകാലി ദളും രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |