കൊച്ചി: കൊവിഡിനെ തുടർന്ന് ട്രെയിൻ സർവീസുകൾ വെട്ടിക്കുറച്ചതോടെ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്പന വഴി ലഭിച്ചിരുന്ന കോടികളുടെ വരുമാനം റെയിൽവേയ്ക്ക് നഷ്ടമായി. 2019 -20 ൽ 160.87 കോടി രൂപ പ്ലാറ്റ് ഫോം ടിക്കറ്റ് വില്പനയിലൂടെ ലഭിച്ചപ്പോൾ 2020 -21 ഫെബ്രുവരി വരെ കേവലം പത്ത് കോടി രൂപ മാത്രമാണ് ലഭിച്ചത്. 2019 -20 ൽ റെക്കാഡ് വരുമാനമാണ് റെയിൽവേയ്ക്ക് പ്ലാറ്റ്‌ഫോം വില്പനയിലൂടെ ലഭിച്ചത്.2018 -19ൽ 139.2 കോടി ലഭിച്ച സ്ഥാനത്താണ് പിറ്റേവർഷം 160 കോടി രൂപ കടന്നത്.
ആദ്യകൊവിഡ് തരംഗത്തെ തുടർന്ന് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് റെയിൽ ഗതാഗതം പൂർണമായും നിലച്ചിരുന്നു. സർവീസ് പുന:സ്ഥാപിച്ചപ്പോൾ സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സന്ദർശകർ കുറഞ്ഞു. റിസർവ് ചെയ്ത ടിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമാണ് ഇപ്പോൾ സ്റ്റേഷനുകളിലേക്ക് പ്രവേശനം. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കുകയുമില്ല. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ യാത്രക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും സ്റ്റേഷൻ സന്ദർശനം ഒഴിവാക്കിയതും പ്ളാറ്റ്‌ഫോം ടിക്കറ്റ് വില്പനയെ ബാധിച്ചു. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായി ഉയർത്തിയും സ്റ്റേഷൻ പരിസരത്തെ തിരക്ക് കുറച്ചു. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പ്ളാറ്റ്‌ഫോം നിരക്ക് ഉയർത്തിയതെന്ന് റെയിൽവെ അധികൃതർ പറയുന്നു. കൊവിഡ് ഭയം പൂർണമായും മാറിയാൽ മാത്രമെ പ്ലാറ്റ് ഫോം ടിക്കറ്റ് വില്പന പഴയ രീതിയിലേക്ക് എത്തുകയുള്ളു.
2018 -19 : 139.2 കോടി
2019 -20 : 160.87 കോടി
2020 -21 ഫെബ്രുവരി വരെ : പത്ത് കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |