കൊച്ചി: ഒരിടത്ത് നീളൻ ക്യൂ. മറ്റൊരിടത്ത് കത്തിവില. രണ്ടെണ്ണം അകത്താക്കാൻ പാടുപെട്ട് മദ്യപന്മാർ !
ലോക്ക്ഡൗൺ കാലത്ത് ബീവറേജും ബാറും തുറന്ന് ആശ്വാസമായെന്ന് കരുതിയ മദ്യപന്മാർ ആഴ്ച രണ്ട് പിന്നിടുമ്പോഴും ആകെ ആശയക്കുഴപ്പത്തിലാണ്. അടഞ്ഞു കിടന്ന മദ്യശാലകൾ വീണ്ടും തുറക്കാൻ അനുവദിച്ചപ്പോൾ ബിവറേജസ് ഔട്ട്ലെറ്റുകളിലെ അതേ വിലയ്ക്ക് മദ്യം വിൽക്കാനാണ് ബാറുകൾക്കും അനുമതി നൽകിയിട്ടുള്ളത്. എന്നാൽ മിക്ക ബാറുകളും മദ്യത്തിന് തോന്നിയ പോലെ കൂട്ടി വില്ക്കുകയാണ്. കൂടിയ വിലയ്ക്കുള്ള ബിൽ നൽകാതെ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
കൊച്ചി നഗരത്തിലെയടക്കം ബാറുകളിൽ രാവിലെ ഒരു വിലയും വൈകിട്ട് മറ്റൊരു വിലയുമാണ്. ബില്ല് നൽകാതെയാണ് കച്ചവടം. ബിവറേജസ് കോർപ്പറേഷൻ നേരത്തേ എട്ട് ശതമാനം ലാഭവിഹിതമെടുത്താണു ബാറുകൾക്കും കൺസ്യൂമർഫെഡ്, ബവ്‌കോ ഔട്ട്ലെറ്റുകൾക്കും ചില്ലറ വില്പനയ്ക്ക് മദ്യം നൽകിയിരുന്നത്. രണ്ടാം ലോക്ഡൗണിനുശേഷം മദ്യവില്പന പുനരാരംഭിച്ചപ്പോൾ കൺസ്യൂമർഫെഡിനോട് 20 ശതമാനവും, ബാറുകളോട് 25 ശതമാനവും ലാഭവിഹിതം വാങ്ങാൻ തീരുമാനിച്ചു. ലോക്ഡൗണിൽ അടഞ്ഞുകിടന്നതു മൂലമുള്ള വരുമാന നഷ്ടം നികത്താനായിരുന്നു വർദ്ധന. എന്നാൽ ബാറുകൾ അടച്ചിട്ട് ഉടമകൾ പ്രതിഷേധിച്ചതോടെ ലാഭവിഹിതം 13 ശതമാനമായി നിജപ്പെടുത്തി. ഈ അഞ്ച് ശതമാനം വർദ്ധനയാണ് പല ഉടമകളേയും കൂടിയ തുകയ്ക്ക് മദ്യം വില്ക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം.
ശാന്തരാക്കാനും വഴിയുണ്ട്
സർക്കാർ നിശ്ചയിച്ച വിലയുടെ പുറത്ത് 10 ശതമാനം കൂട്ടി വാങ്ങുന്നതിന് പുറമേ ചില്ലറ പ്രശ്‌നം പരിഹരിക്കാനെന്നതിന്റെ പേരിൽ ഒരു വട്ടമെത്തിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ബാറുകളിൽ കച്ചവടം. ചില ബാറുകളിൽ ബീവറേജസ് ഒൗട്ട്ലെറ്റുകളിലെ അതേ വിലയ്ക്ക് പാഴ്‌സൽ വില്പന നടത്തുന്നുണ്ട്. ക്യൂവിൽ മണിക്കൂറോളം നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് സാധാരണക്കാരടക്കം മദ്യം വാങ്ങാൻ ബാറിലെത്തുന്നത്. മറ്രു മാർഗമില്ലാതായതോടെ കൂടിയ തുക നൽകി മദ്യവുമായി മടങ്ങുകയേ നിവൃത്തിയുള്ളു. അമിതവില ചോദ്യം ചെയ്യുന്നവർക്ക് സർക്കാർ നിരക്കിൽ മദ്യം നൽകി രംഗം ശാന്തമാക്കുകയും ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |