ന്യൂഡൽഹി: കേരളത്തിൽ പെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത് അനാവശ്യവും അനുചിതവുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊവിഡ് കണക്കിലെടുത്ത് ഉത്തർ പ്രദേശും ജമ്മു കാശ്‌മീരും ഉത്തരാഞ്ചലും പോലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മതപരമായ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ മൂന്ന് ദിവസം ഇളവ് നൽകിയത് ശരിയല്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
'രാജ്യതാൽപര്യത്തിനും മാനവികതയുടെ ക്ഷേമത്തിനും കൊവിഡിൽ നിന്നും മുക്തി നേടുന്നതിനും ഉത്തരവ് ഉടൻ പിൻവലിക്കണം. കൊവിഡിനെതിരെ നിലകൊളളാനുളള നിയമപരമായ കടമയിൽ നിന്നും കേരളസർക്കാർ വ്യതിചലിക്കരുതെന്നും ഐഎംഎ അഭ്യർത്ഥിക്കുന്നു.' ഐഎംഎ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ തെറ്റിച്ചാൽ സംസ്ഥാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും മടിക്കില്ലെന്നാണ് ഐഎംഎ നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ പെരുന്നാളിന് ഇളവ് നൽകാനുളള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ചിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയും കൻവാർ യാത്ര പോലെയുളള ആഘോഷങ്ങൾ നിരോധിച്ചപ്പോൾ ഏറ്റവുമധികം പ്രതിദിന രോഗവ്യാപനമുളള കേരളം ബക്രീദ് കണക്കിലെടുത്ത് ഇളവ് നൽകിയത് തെറ്റാണെന്ന് ട്വീറ്റ് ചെയ്‌തിരുന്നു. പ്രതിദിന കണക്കനുസരിച്ച് കേരളത്തിൽ ശനിയാഴ്‌ച 16,148 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 114 മരണങ്ങളും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |