ആലക്കോട്: കണ്ണൂർ ജില്ലയിലെ ആലക്കോടിനടുത്ത കൊച്ചുഗ്രാമമായ നടുവിലിന് അമേരിക്കയിലെ ടെക്സാസിലേക്കു ദൂരമെത്രയുണ്ടെന്ന ചോദ്യത്തിന് കൃഷ്ണകുമാറിന്റെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണെന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. നടുവിൽ സ്വദേശിയായ ഈ നാൽപ്പത്തെട്ടുകാരൻ പ്രവർത്തിക്കുന്നത് ടെക്സാസ് ഐ.ടി രംഗത്തെ പ്രധാനസ്ഥാനത്താണ്.
സ്വകാര്യമേഖലയിലെ വൻകോർപ്പറേറ്റ് കമ്പനികളായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവർ അണിനിരന്ന കരുത്തരെ നേരിടാൻ ടെക്സാസ് കണ്ടെത്തിയത് മലയാളിയായ വി. ഇ. കൃഷ്ണകുമാറിനെയാണ്. ഇപ്പോൾ ടെക്സാസ് ഗവൺമെന്റിന്റെ ടെക്സാസ് എന്റർപ്രൈസസ് സൊലൂഷൻ സർവീസസ് ഡയറക്ടറാണ് കൃഷ്ണകുമാർ. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി. ടെക്സാസ് സംസ്ഥാനത്തിന്റെ 181 ഡിപ്പാർട്ട്മെന്റുകളുടെയും 3,500 പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഡിജിറ്റൽ മാറ്റമാണ് ഇദ്ദേഹത്തിന്റെ ദൗത്യം.
ലജിസ്ലേറ്റീവ് ബഡ്ജറ്റ് ബോർഡിന് ഒന്നിടവിട്ട വർഷങ്ങളിൽ സമർപ്പിക്കുന്ന ഐ.ടി പ്രോജക്ടിന്റെ ബഡ്ജറ്റ് സംബന്ധിച്ച ശിപാർശകൾ തയ്യാറാക്കേണ്ട ചുമതലയുമുണ്ട്. 2018ൽ 482 മില്യൺ ഡോളറായിരുന്നു ഐ.ടി പ്രോജക്ടിന്റെ മാത്രം ബഡ്ജറ്റ്.
എന്നാൽ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ 2020 ൽ ഇത് 898.6 മില്യൺ ഡോളറായി ഉയർത്തി. കൂടാതെ 4320 ടെക്സാസ് ആപ്ലിക്കേഷനുകളുടെ എന്റർപ്രൈസസ് ആർക്കിടെക്ചർ പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ചുമതലയടക്കം ഐ.ടി മേഖലയിലെ നിരവധി പ്രോഗ്രാമുകളുടെ ചുമതലയും കൃഷ്ണകുമാറിനുണ്ട്.
പത്രപ്രവർത്തനത്തിൽ നിന്ന് ഐ.ടി. മേഖലയിലേക്ക്
നടുവിൽ ഗ്രാമപഞ്ചായത്തിന്റെ മുൻപ്രസിഡന്റും നടുവിൽ ഹൈസ്‌കൂളിലെ റിട്ട. ഹെഡ്മാസ്റ്ററുമായ കെ.പി. കേശവന്റെയും റിട്ട. ഹെഡ്മിസ്ട്രസ് വി.ഇ. രുഗ്മിണിയുടെയും മകനാണ് കൃഷ്ണകുമാർ.നടുവിൽ എൽ.പി സ്‌കൂളിലും കഴക്കൂട്ടം സൈനിക സ്‌കൂളിലും തളിപ്പറമ്പ് സർ സയ്യിദ് കോളജിലും മധുര കാമരാജ് യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പത്രപ്രവർത്തന രംഗത്തെത്തിയ കൃഷ്ണകുമാർ പി.ടി.ഐയിലടക്കം പ്രവർത്തിച്ചു. 21 വർഷംമുമ്പ് അമേരിക്കയിലേക്കു കുടിയേറി. അവിടെയും ഏറെക്കാലം പത്രപ്രവർത്തനത്തിലായിരുന്നു. പിന്നീടാണ് ഐ.ടി രംഗത്തേക്ക് ചുവടുമാറിയത്. സോഫ്റ്റ്‌വേർ എൻജിനീയറായ ഭാര്യ സജിതയ്ക്കും മക്കൾ ദ്രുപദ്, നിരുപധ് എന്നിവർക്കുമൊപ്പം ഓസ്റ്റിനിലാണ് കൃഷ്ണകുമാറിന്റെ താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |