മണ്ണാർക്കാട്: അധികൃതരുടെ അവഗണനയുടെ നേർക്കാഴ്ചയാണ് മണ്ണാർക്കാട് നഗര മദ്ധ്യത്തിലെ നടമാളിക റോഡിന്റെ ഈ ശോചനീയാവസ്ഥ. നഗരത്തിലെ ദേശീയ പാതയോട് ചേർന്ന് സമാന്തരമായുള്ള റോഡിന്റെ ശോചനീയാവസ്ഥ കാലങ്ങളായി തുടരുന്നു.
വില്ലേജ് ഓഫീസ്, രജിസ്ട്രാർ ഓഫീസ്, ആധാരം എഴുത്ത് ഓഫീസുകൾ തുടങ്ങി സാധാരണക്കാർ ഏറ്റവുമധികം കയറിയിറങ്ങുന്ന സ്ഥാപനങ്ങളെല്ലാം ഈ റോഡിലാണ്. താലൂക്ക് ആശുപത്രിയിലേക്ക് വരാനുള്ള എളുപ്പമാർഗം കൂടിയാണിത്. മണ്ണാർക്കാട് നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ബൈപ്പാസ് പോലെ ഈ റോഡ് ഉപയോഗപ്പെടുത്താം.
നിത്യേന നൂറ് കണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന റോഡാണ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. മഴക്കാലം കൂടിയെത്തിയതോടെ വെള്ളക്കെട്ടും രൂപപ്പെടുന്നുണ്ട്. വികസനകഥകൾ പറയുന്ന മണ്ണാർക്കാട്ടെ ജനപ്രതിനിധികൾ നഗര മദ്ധ്യത്തിലെ ഈ പ്രധാന റോഡിന്റെ ശോചനീയാവസ്ഥ മാത്രം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ സങ്കടം.
അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടൽ നടമാളിക റോഡിന്റെ കാര്യത്തിൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും ഇതുവഴി സഞ്ചരിക്കുന്നവരുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |