ചേർപ്പ്: ലോക് ഡൗൺ മൂലം ജീവിത പ്രതിസന്ധിയിലാണ് നെറ്റിപ്പട്ടം, ആലവട്ടം, കോലം എന്നിവ നിർമ്മിക്കുന്ന അലങ്കാര ചമയ നിർമ്മാണത്തിലേർപെട്ട തൊഴിലാളികൾ. അലങ്കാര ആനച്ചമയങ്ങളും, കരകൗശല വസ്തുക്കളും വിൽക്കുന്ന കടകൾ പൂർണമായും അടച്ചതോടെ ഈ തൊഴിൽ മേഖലയിലുള്ളവരുടെയും ജീവിത താളം നിലച്ചു. കഴിഞ്ഞ ലോക് ഡൗൺ കാലം തീർന്ന് ഉത്സവങ്ങളും ആഘോഷങ്ങളും നടന്നതോടെ ഇത്തരം ചമയങ്ങൾക്കും വിപണന സാദ്ധ്യത ഭാഗികമായി വർദ്ധിച്ചിരുന്നു. പിന്നീട് നിയന്ത്രണം വന്നതോടെ നിർമ്മാണ പ്രവൃത്തികളും നിലച്ചു. ഇത് മൂലം പല നഷ്ടങ്ങളും തൊഴിലാളികൾക്ക് സംഭവിച്ചു.
ലോക് ഡൗൺ മൂലം ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ പ്രതിസന്ധി കാര്യമായി ബാധിച്ചുവെന്ന് 15 വർഷത്തിലേറെയായി അലങ്കാര നെറ്റിപ്പട്ടവും പൂജാസാധനങ്ങളും നിർമ്മിക്കുന്ന ചേർപ്പ് പടിഞ്ഞാട്ടു മുറി ഊളിക്കൽ രവീന്ദ്രൻ പറഞ്ഞു. തൃശൂരിലെ സ്വകാര്യ കരകൗശല കച്ചവട സ്ഥാപനങ്ങളിലും, ക്ഷേത്ര ആരാധനാലയ പരിസരങ്ങളിലും, ഓർഡർ അനുസരിച്ച് മറ്റ് രാജ്യങ്ങളിലെ കടകൾ, പരിചയ സമ്പന്നരായവരുടെ വീടുകൾ എന്നിവിടങ്ങളിലേക്കാണ് വിവിധ വിലകളിൽ ഇവ വിറ്റിരുന്നത്. 350 രൂപ മുതൽ പതിനായിരത്തിലേറെ വിലയുള്ള ചമയങ്ങളും ഇവരുടെ പണിശാലകളിലുണ്ട്. ഇവ നിർമ്മിക്കാനാവശ്യമായ കമ്പിളി കളർ നൂല്, പോളിമർ പ്ലാസ്റ്റിക്, ചന്ദ്രക്കല, മയിൽപ്പീലി, വട്ടക്കിണ്ണം, നാഗപടം എന്നിവ നേരിട്ട് നിർമ്മിക്കുന്നവരിൽ നിന്നും തൃശൂരിലെ അനുയോജ്യമായ കടകളിൽ നിന്നുമാണ് വാങ്ങുന്നത്. ഒരു ദിവസം രണ്ടിലേറെ നെറ്റിപ്പട്ടങ്ങൾ ഒരാൾ നിർമ്മിക്കും. സ്ത്രീകളും കുട്ടികളുമടക്കം പലരും വിനോദത്തിനായും വീടുകളിൽ അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നവരായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |