തണ്ണിത്തോട് : തണ്ണിത്തോട് പ്ലാന്റേഷൻ - തേക്കുതോട് റോഡിന്റെ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പ്ലാന്റേഷൻ ഭാഗം നാലു കിലോമീറ്റർ ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ളത് റീബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി 5.05 കോടി രൂപ മുടക്കിയാണ് പുനർനിർമിക്കുന്നത്.
ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നിർമാണം നടത്തുന്നത്. 5.5 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ പുതിയതായി ഒരു കലുങ്കും, ഐറിഷ് ഓടയും ഉണ്ടാകും. റോഡിന്റെ സൈഡ് കെട്ടി സംരക്ഷിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വർഷം ഗ്യാരണ്ടിയോടു കൂടിയാണ് നിർമാണം നടത്തുന്നത്. കോഴിക്കോട് ഏബിൾ കൺസ്ട്രക്ഷൻസിനാണ് കരാർ ലഭിച്ചിട്ടുള്ളത്.
പൊതുതിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം വേഗത്തിൽ നടപടികൾ നടത്തിയതിനാലാണ് ഇപ്പോൾ ടെൻഡർ പൂർത്തിയാക്കാൻ കഴിഞ്ഞത്. റീബിൽഡ് കേരളയുടെ തിരുവനന്തപുരം പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കരാറുകാരുമായി ഉടൻ എഗ്രിമെന്റ് വച്ച് ജോലി ആരംഭിക്കുന്നതിനുള്ള അനുമതി നൽകും. കോട്ടയം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റായിരിക്കും ജോലിക്ക് മേൽനോട്ടം വഹിക്കുക. എട്ടു മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കും.
പ്ലാന്റേഷൻ റോഡ് അവസാനിക്കുന്നിടത്തു നിന്ന് കരിമാൻതോടുവരെ 2.2 കിലോമീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പും നിർമാണത്തിന് പദ്ധതി തയാറാക്കി. പണം അനുവദിച്ച് സാങ്കേതിക അനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്. 2.5 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഈ ഭാഗവും ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമിക്കുന്നത്. തേക്കുതോട് ഏഴാംതല റോഡ് മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപയ്ക്കുള്ള നിർമാണം നടന്നു വരികയാണ്. ടാറിംഗ് കൂടി നടത്തി ഉടൻ തന്നെ നിർമാണം പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |