പൊന്നാനി: ലോക്ഡൗണിൽ കുടുങ്ങി വെളിച്ചം കെട്ടിരിക്കുകയാണ് ലൈറ്റ് ആന്റ് സൗണ്ട് മേഖല. ആഘോഷങ്ങൾ ഇല്ലാതായതോടെ അലങ്കാര ലൈറ്റുകളുടെ വിപണിയും പ്രതിസന്ധിയിലായി. ദിവസേന ഡബിൾ പണിയെടുത്തിരുന്ന ഈ മേഖലയിലുള്ള തൊഴിലാളികൾ ജോലിയില്ലാതെ ജീവിതം ശബ്ദമടഞ്ഞ നിലയിലാണ്. കർക്കിടകത്തിലെ ആദ്യ ദിവസങ്ങളൊഴിച്ചാൽ തിരക്കോട് തിരക്കായിരുന്നു ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലുള്ളവർക്ക്. 2020 മാർച്ച് മുതൽ വെറുതെയിരിക്കാൻ തുടങ്ങിയതാണ്. ഇപ്പോഴും അറുതിയില്ലാതെ തുടരുകയാണിത്. പണിയില്ലാതായതോടെ വരുമാനം നിലച്ചതോടൊപ്പം ബാങ്കിലെ വായ്പയുടെ തിരിച്ചടവും നിലച്ചു. എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഈ മേഖലയിലുള്ളവർ. അക്ഷരാർത്ഥത്തിൽ ജീവിതം വഴിമുട്ടിയ നിലയിലാണുള്ളത്.
ഉത്സവങ്ങളുടേയും പെരുന്നാളുകളുടേയും സീസൺ തുടങ്ങിയാൽ ഈ മേഖലയിൽ വൻ കച്ചവടം നടക്കാറുണ്ട്. പ്രത്യേകിച്ച്, അലങ്കാര ലൈറ്റുകൾ വാടകയ്ക്കു നൽകുന്ന കടകളിൽ. പൊതുയോഗങ്ങളോ മറ്റ് ആഘോഷങ്ങളോ ഇല്ലാതെ വന്നതോടെ വലിയ ശബ്ദ സംവിധാനങ്ങളും ജനറേറ്ററുകളും പൊടിപിടിച്ചു. ബാങ്ക് വായ്പയെടുത്തും ചിട്ടിപിടിച്ചും തുടങ്ങിയ കച്ചവടക്കാർ നിലവിൽ കടക്കെണിയിലാണ്. ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ നിന്നും കൊവിഡ് ലോക്ഡൗൺ സമയത്ത് ആത്മഹത്യ ചെയ്തത് അഞ്ചുപേരാണ്. പാലക്കാട് വെണ്ണക്കര സ്വദേശി പൊന്നുമണിയെന്ന് ഏറ്റവും ഒടുവിൽ ജീവനൊടുക്കിയത്. ആലപ്പുഴയിലും തിരുവനന്തപുരത്തും ലൈറ്റ് ആന്റ് സൌണ്ട് മേഖലയിൽ നിന്നുള്ള രണ്ടുപേർ മരിച്ചിരുന്നു. ഒരുക്കാലത്ത് ആഘോഷത്തിന് വെളിച്ചം പകർന്നിരുന്ന മേഖല ഇന്ന് ഇരുട്ടിലാണ്.
എങ്ങനെ ജീവിക്കും
ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോപ്പിന് കീഴിൽ പന്തൽ പണിക്കാർ, ഇലക്ട്രീഷ്യൻ, സൗണ്ട് ഓപ്പറേറ്റർമാർ ശ്രപ്പെടെ അഞ്ചു മുതൽ പത്തുവരെ തൊഴിലാളികളുണ്ടാകും. ഇവർക്ക് തൊഴിൽ നഷ്ടമായ അവസ്ഥയിലാണ്. പണിയില്ലെങ്കിലും തൊഴിലാളികൾക്ക് ജീവിക്കാനുള്ള വക ഉടമകൾ കണ്ടെത്തി നൽകിയിരുന്നു. എന്നാലിത് താങ്ങാൻ സാധിക്കാതെ വന്നതോടെ പലരേയും താൽക്കാലികമായി പിരിച്ചുവിട്ടു. സാഹചര്യം അനുകൂലമാകുമ്പോൾ വന്നാൽ മതിയെന്നാണ് പലരോടും പറഞ്ഞിരിക്കുന്നത്.
സംസ്ഥാനമൊട്ടാകെ ഈ മേഖലയിലുള്ളവരുടെ സ്ഥിതി ദയനീയമാണ്. കട തുറന്നാലും ആഘോഷങ്ങൾ ഇല്ലാത്തതിനാൽ സാധനങ്ങൾ വിൽക്കാനോ വാടകയ്‌ക്കോ ആവശ്യമില്ല. ലോക്ഡൗൺ മാറി സാമൂഹിക അകലം അവസാനിച്ചാൽ മാത്രമേ ലൈറ്റ് ആന്റ് സൗണ്ട് മേഖല പൂർവ സ്ഥിതിയിലാകൂ.
നിയന്ത്രണങ്ങൾക്കിടയിൽ നടക്കുന്ന ചെറിയ കല്യാണങ്ങളാണ് ഇവരെ പിടിച്ചു നിറുത്തുന്നത്. തൊഴിലാളികൾക്ക് കൂലി നൽകാനാകുന്നുവെന്നതാണ് ആശ്വാസം. വലിയ പരിപാടികൾ നടക്കുന്നിടത്തേക്ക് കാര്യങ്ങൾ മാറുമ്പോൾ മാത്രമെ ഈ മേഖലയിലുള്ളവരുടെ ജീവിതം പഴയപോലെ നിറമുള്ളതാകൂ. അതിനെത്ര കാലം കാത്തിരിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണിവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |