46000 കോടിയുടെ കച്ചവടം കഴിഞ്ഞ ഓണത്തിന് കുറഞ്ഞു
6800 കോടി സർക്കാരിന് നികുതി നഷ്ടം
ആശങ്കയിൽ വ്യാപാരികളും കർഷകരും
തിരുവനന്തപുരം: കേരളത്തിലെ ആകെ കച്ചവടത്തിന്റെ മൂന്നിലൊന്നും ഓണം, ബക്രീദ് സീസണിലാണെന്നിരിക്കേ,വ്യാപാരികളും അനുബന്ധ തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലായി. ഇത് സർക്കാരിനും കടുത്ത പ്രഹരമായി.
കഴിഞ്ഞ വർഷം അഞ്ച ്ലക്ഷം കോടിയിലേറെ രൂപയുടെ കച്ചവടമാണ് പ്രതീക്ഷിച്ചിരുന്നത്. കൊവിഡ്കാരണം നടന്നത് 3,62,620 കോടി രൂപയുടെ കച്ചവടം മാത്രമാണ്. അഞ്ച് ലക്ഷം കോടി രൂപയുടെ കച്ചവടം നടന്നിരുന്നെങ്കിൽ സർക്കാരിന് 75,000 കോടി രൂപ നികുതി വരുമാനം ലഭിക്കുമായിരുന്നു. ഓണക്കച്ചവടത്തിൽ നിന്ന് 25,000 കോടി രൂപ നികുതി കിട്ടേണ്ടതായിരുന്നു. ലഭിച്ചത് 18,131 കോടി രൂപയാണ്.
ഇത്തവണ കൊവിഡിന്റെ മൂന്നാം തരംഗ ഭീഷണി മുന്നിലുണ്ട്. സർക്കാർ വിവേക പൂർവം വിപണി തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ ഇത് വീണ്ടുമൊരു കണ്ണീരോണമാവും.
കഴിഞ്ഞ മൂന്നു വർഷമായി ഓണ വിപണി കാര്യമായി ഉണർന്നിട്ടില്ല. കഴിഞ്ഞ തവണ കൊവിഡാണ് വിപണിയെ അപഹരിച്ചതെങ്കിൽ, അതിനു മുമ്പുള്ള രണ്ടു വർഷവും പ്രളയവും വെള്ളപ്പൊക്കവുമാണ് വില്ലനായത്.
ഈ ഓണക്കച്ചവടവും കൊവിഡിൽ മുങ്ങിയാൽ , ലക്ഷക്കണക്കിന് വ്യാപാരി ,കർഷക കുടുംബങ്ങളുടെ സ്ഥിതി കൂടുതൽ ദുരിതത്തിലാകും.
20,000 വ്യാപാരികൾ രംഗം വിട്ടു
വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടപ്പോൾ, ചരക്ക്, സേവന നികുതി (ജി.എസ്.ടി) നൽകുന്ന 20,000 കച്ചവടക്കാർ വ്യാപാരം നിറുത്തിയതായാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണക്ക്. പത്തിലേറെ വ്യാപാരികൾ ജീവനൊടുക്കി. 2000 കോടിയുടെ സ്റ്റോക്ക് നശിച്ചു. ഓണത്തിന് പുതിയ സ്റ്റോക്കെടുക്കലും അനിശ്ചിതത്വത്തിൽ. തുണിക്കടകളിൽ വസ്ത്രം കെട്ടിക്കിടന്ന് നശിച്ചു. മലഞ്ചരക്ക് വ്യാപാരം നിലച്ചപ്പോൾ കർഷകർക്കൊപ്പം ചെറുകിട കച്ചവടക്കാരും കണ്ണീരിലായി. പച്ചക്കറി വ്യാപാരം കുത്തനെ കുറഞ്ഞു.
സംസ്ഥാനത്തെ വിറ്റുവരവ് ( കോടി)
2017-18 :₹ 3,84,000
2018-19 :₹ 4,40,020
2019-20: ₹4,17,253
2020-21: ₹3,62,620
പാവങ്ങളുടെ കൈയിൽ പണം വരണം
''പാവപ്പെട്ടവരുടെ കൈയിൽ പണം കിട്ടിയാൽ അത് മാർക്കറ്റിലെത്തും. അത് പല രൂപത്തിൽ സർക്കാരിന് തിരിച്ചു കിട്ടും. 200 സ്ക്വയർഫീറ്റിനു താഴെ കടയുള്ള ചെറിയ കച്ചവടക്കാർ, ക്ഷേമിനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തവർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, ടാക്സി ഓടിക്കുന്നവർ എന്നിവർക്ക് സർക്കാർ സഹായധനം നൽകണം. ഇത്രയും ബുദ്ധിമുട്ടുള്ള സമയത്ത് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം വേണ്ടിയിരുന്നില്ല. അത് ഒരു വർഷം വൈകിച്ച ശേഷം,ആ പണം പാവപ്പെട്ടവർക്ക് എത്തിക്കണമായിരുന്നു. വിപണി തുറക്കണം. ഒപ്പം,ഓരോരുത്തരം ആരോഗ്യപരമായ ഉത്തവാദിത്വവും കാട്ടണം. വാക്സിനേഷൻ വേഗത്തിലാക്കണം''
-ജി.വിജയരാഘവൻ,
സംസ്ഥാന ആസുത്രണ
ബോർഡ് മുൻ അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |