തെളിവിനായി കോടതിയിൽ കത്ത് ഹാജരാക്കി
തിരുവനന്തപുരം: എെ .എസ് .ആർ .ഒ ചാരക്കേസ് അന്നത്തെ അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസിന്റെയും സംഘത്തിന്റെയും വ്യാജ സൃഷ്ടിയാണെന്ന് ചാരക്കേസിന്റെ പേരിൽ പീഡനത്തിനിരയായ മാലി വനിത മറിയം റഷീദ ആരോപിച്ചു . ഇത് തെളിയിക്കാൻ അന്നത്തെ എൽ.പി.എസ്.സി ഡയറക്ടറുടെ കത്തും ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ ഹാജരാക്കി . സിബി മാത്യൂസിന്റെ ജാമ്യ ഹർജിയെ എതിർത്താണ് മറിയം റഷീദ കത്ത് ഹാജരാക്കിയത് .
അന്നത്തെ എൽ.പി.എസ്.സി ഡയറക്ടർ എ .ഇ .മുത്തുനായകമാണ് പ്രത്യേക അന്വേഷണ സംഘം മേധാവിയായിരുന്ന സിബി മാത്യൂസിന് കത്തയച്ചത് . 1994 നവംബർ 25 ന് അയച്ച കത്തിൽ ഒരിടത്തും
എെ .എസ് .ആർ .ഒയിൽ നിന്ന് ഏതെങ്കിലും സുപ്രധാന രേഖകൾ ചോർന്നതായോ ,കളവ് പോയതായോ പറഞ്ഞിട്ടില്ലെന്നാണ് മറിയം റഷീദയുടെ വാദം .സിബി മാത്യൂസ് അന്വേഷണ സംഘം മേധാവിയായി ചുമതല ഏൽക്കുന്നത് 1994 നവംബർ 15നാണ് . ഇരുവരും കൂടിക്കാഴ്ച നടത്തിയത് അതിനു ശേഷമാണെന്ന് കത്തിൽ നിന്ന് വ്യക്തമാണ് .
ക്രയോജനിക്കുമായി ബന്ധപ്പെട്ട് 1990 മുതലുളള സുപ്രധാന ഉത്തരവുകളും കത്തിനൊപ്പം സിബി മാത്യൂസിന് കെെമാറിയിട്ടുണ്ട് . എൽ.പി.എസ്.സി ഡയറക്ടർ പോലും ആരോപിക്കാത്ത ചാരപ്രവർത്തനത്തിന്റെ പേരിലാണ് തങ്ങൾ അനാവശ്യമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് മറിയം റഷീദയുടെ വാദം . ക്രയോജനിക് സാങ്കേതിക വിദ്യാ പ്രോജക്റ്റിന്റെ ചുമതലയുണ്ടായിരുന്ന ആർ . കരുണാനിധിയും കെ . ലക്ഷമീനാരായണനും സ്വയം വിരമിച്ച ശേഷം അവരുടെ ചുമതല മുഹമ്മദ് മുസ്ലീമിനും എം .അണ്ണാമലയ്ക്കും നൽകിയെന്ന് ബോധ്യപ്പെടുത്തുന്ന ഉത്തരവുകളും മുത്തുനായകം സിബി മാത്യൂസിന് കെെമാറി
സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യ ഹർജി ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്ജി കെ .കൃഷ്ണകുമാർ 26 ന് പരിഗണിക്കാനിരിക്കുകയാണ് . എെ .എസ് .ആർ .ഒ ചാരക്കേസ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ
ഗൂഢാലോചനയായിരുന്നുവെന്ന ജയിൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതിന് പിന്നിലെ ഗൂഢാലോചന ഇപ്പോൾ സി .ബി .എെ അന്വേഷിക്കുന്നത് . ഈ കേസിലെ നാലാം പ്രതിയാണ് സിബി മാത്യൂസ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |