കോഴിക്കോട്: ബലി പെരുന്നാൾ പ്രമാണിച്ച് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ നഗരത്തിൽ തിരക്കേറിയെങ്കിലും ജാഗ്രത കൈവെടിയാതെ ജനം. കൂട്ടംകൂടുന്നതും ആളുകൾ ഒന്നിച്ചെത്തുന്നതും തടയാൻ പൊലീസ് പ്രധാന കേന്ദ്രങ്ങളിലൊക്കെയും പൊലീസ് നിലയുറപ്പിച്ചിട്ടുമുണ്ട്.
കൊവിഡ് രണ്ടാംതരംഗത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇളവ് തുടർച്ചയായുള്ള ദിവസങ്ങൾക്ക് ബാധകമാക്കിയത് ഇന്നലെ മുതലാണ്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം രാവിലെ ഏഴു മണിയോടെ തന്നെ തുറന്നിരുന്നു. പൊതുവെ രാവിലെ ആളുകൾ കുറവായിരുന്നെങ്കിലും ഉച്ചയോടെ തിരക്ക് തുടങ്ങി. പാളയം, മിഠായിത്തെരുവ്, വലിയങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലുൾപ്പെടെ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരുന്നു.
മിഠായിത്തെരുവ് പൊലീസിന്റെ കർശന മേൽനോട്ടമായിരുന്നു വൈകിട്ട് ഷോപ്പുകൾ അടക്കുന്നതുവരെയും. ആളുകൾ കൂട്ടം കൂടി എത്താതിരിക്കാൻ തെരുവിന്റെ രണ്ടറ്റത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ആളുകളെ കടകളിലേക്ക് കടത്തിവിട്ടത്. സാമൂഹികഅകലം പാലിക്കാൻ കടയുടെ വലിപ്പത്തിനനുസരിച്ച് ആളുകളെ അകത്തേക്ക് വിടുകയായിരുന്നു. അങ്ങനെ ആളുകൾ കയറുന്നതോടെ ഷട്ടർ പകുതി താഴ്ത്തിവച്ച് പിന്നീട് പുറത്തിറങ്ങുന്നവരുടെ എണ്ണത്തിന് പകരം മാത്രമെ ഉപഭോക്താക്കളെ കയറ്റിവിട്ടിരുന്നുള്ളൂ. കുട്ടികളെയും ഏറെ പ്രായം ചെന്നവരെയും ഒപ്പം കൂട്ടരുതെന്ന വിലക്കും കർശനമായി പാലിച്ചു. തിരക്ക് നിയന്ത്രിക്കാൻ അനൗൺസ്‌മെന്റുമായി പൊലീസ് പലയിടങ്ങളിലുമെത്തി.
അവശ്യവസ്തുക്കളുടെ കടകളിലെന്ന പോലെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കടകൾ എന്നിവിടങ്ങളെല്ലാം ഇന്നലെ മുഴുവൻ സമയവും സജീവമായിരുന്നു. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളിലും തിരക്കേറി. ഹോട്ടലുകളിൽ പാഴ്സൽ വാങ്ങാനെത്തിയവർക്ക് ഏറെ നേരെ കാത്തിരിക്കേണ്ടി വന്നു. നഗരത്തിലെ പ്രധാന റോഡുകളിലും ഇന്നലെ സാമാന്യം നല്ല തിരക്കായിരുന്നു.
ചുരുക്കം കെ.എസ്.ആർ.ടി.സി ബസ്സുകളും സ്വകാര്യ ബസുകളും ദീർഘദൂര സർവീസുകൾ നടത്തി. ഉൾനാടുകളിലും ആളുകൾ സജീവമായിരുന്നു. ഇളവുകൾ ഇന്നും നാളെയും കൂടിയുണ്ടാകും.
പ്രതീക്ഷയിൽ വ്യാപാരികൾ
കടകൾ തുറക്കാൻ മൂന്നു ദിവസം അടുപ്പിച്ച് ഇളവ് ലഭിച്ചതിൽ വലിയ പ്രതീക്ഷയിലാണ് പൊതുവെ വ്യാപാരികൾ. നിയന്ത്രണങ്ങൾ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ച തുണിക്കടകളും ആഭരണശാലകളും ചെരുപ്പ് കടകളുമെല്ലാം ഇന്നലെ ശരിക്കും ഉണർന്നു.
സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ ആഘോഷ സീസണുകളിലെല്ലാം പലരും കടം വാങ്ങിയാണു കടകളിൽ സ്റ്റോക്ക് എത്തിച്ചത്. എന്നാൽ കൊവിഡിന്റെ അടച്ചിടൽ നീണ്ടതോടെ വില്പന മുടങ്ങിയപ്പോൾ കടങ്ങൾ തീർക്കാനാവാത്ത ബാദ്ധ്യതയായി. ആശ്വാസമായി ലഭിച്ച ഇളവുദിവസങ്ങളിൽ പരമാവദി കച്ചവടം നടക്കുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |