കൊല്ലം: ലക്ഷങ്ങൾ ചെലവഴിച്ച് പൊലീസുകാർക്ക് നൽകിയ ബോഡി വോൺ കാമറകൾ സ്റ്റേഷനുകളിലെ അലമാരകളിലിരുന്ന് പൊടിപിടിക്കുന്നു. വിതരണം ചെയ്തതിന് ശേഷമുള്ള ആദ്യ ഒരുമാസം ഉപയോഗിച്ച ശേഷം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും കാമറ ഒരു പോലെ ഉപേക്ഷിക്കുകയായിരുന്നു.
ക്രമസമാധാന പാലനവും പട്രോളിംഗും സുതാര്യവും കാര്യക്ഷമവുമാക്കാനാണ് രണ്ട് വർഷം മുൻപ് യൂണിഫോമിൽ ഘടിപ്പിക്കുന്ന ചെറുകാമറകൾ പൊലീസുകാർക്ക് നൽകിയത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും രണ്ടും മൂന്നും കാമറകൾ വീതമാണ് വിതരണം ചെയ്തത്. റോഡുകളിൽ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നവർക്ക് കാമറ ആദ്യഘട്ടത്തിൽ മാറി മാറി നൽകാറുണ്ടായിരുന്നു. കാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്ക് അപ്പപ്പോൾ തന്നെ അയയ്ക്കാനുള്ള സംവിധാനവുമുണ്ടായിരുന്നു. മുഴുവൻ ദൃശ്യങ്ങളും അതത് ദിവസങ്ങളിൽ തന്നെ കൺട്രോൾ റൂമിലെ സെർവറിന് കൈമാറണമെന്നായിരുന്നു നിർദേശം.
പൊലീസ് യൂണിഫോമിലെ കാമറ കണ്ട് പിന്നീട് പിടികൂടുമെന്ന് കരുതി വാഹന പരിശോധന ഘട്ടത്തിൽ കൈകാണിക്കുമ്പോൾ തന്നെ യാത്രക്കാർ വാഹനങ്ങൾ നിറുത്തുമായിരുന്നു. പല കാമറകളും കേടായെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എന്നാൽ ചില കാമറകൾ കാണാതായതായും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |