തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുവിനെ ഫോണിലൂടെ ആശ്വസിപ്പിച്ച് മന്ത്രി വീണാജോർജ്. ഇന്നലെ മെഡിക്കൽ കോളേജ് സന്ദർശനത്തിനിടെയായിരുന്നു മന്ത്രി രോഗിയുടെ ബന്ധുവിനോട് സംസാരിച്ചത്.
ചികിത്സയിലുള്ളവരുടെ വിവരങ്ങൾ കൈമാറാനായി മെഡിക്കൽ കോളേജിൽ ആരംഭിച്ച വീട്ടിലേക്ക് വിളിക്കാം പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ സംവിധാനത്തിൽ ബന്ധപ്പെട്ട തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വക്കം സ്വദേശിയായ രോഗിയുടെ വിവരങ്ങളാണ് മന്ത്രി അയാളുടെ
സഹോദരൻ വിനുവിന് കൈമാറിയത്. രോഗികളുടെ വിവരങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ ഒ.പി ബ്ലോക്കിലാണ് ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നത്. ഇതുകൂടാതെയാണ് മന്ത്രിയുടെ നിർദേശപ്രകാരം രോഗികൾക്ക് ബന്ധുക്കളുമായി സംവദിക്കാൻ കഴിയുന്ന വീട്ടിലേക്ക് വിളിക്കാം പദ്ധതി ആരംഭിച്ചത്.
കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ആർ. അനിൽ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ജോബിജോൺ, ആർ.എം.ഒ. ഡോ. മോഹൻ റോയ്, നഴ്‌സിംഗ് സൂപ്രണ്ട് അനിതകുമാരി, ഹൗസ് കീപ്പിംഗ് ഇൻ ചാർജ് ശ്രീദേവി, വികാസ് ബഷീർ, സെക്യൂരിറ്റി ഓഫീസർ നസറുദീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |