SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.48 AM IST

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ നിർമ്മിതികളെ ലക്ഷ്യമിട്ട് പാക് താലിബാൻ

afghan-india

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുമ്പോൾ താലിബാനിൽ ചേരുന്ന പാകിസ്ഥാൻ പോരാളികളോട് രാജ്യത്ത് ഇന്ത്യയുടെ മേൽനോട്ടത്തിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താനാവശ്യപ്പെട്ട് പാകിസ്ഥാൻ. പാക് ചാര സംഘടനയായ ഐ.എസ്.ഐ യാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിൽ നടക്കുന്ന പോരാട്ടത്തിൽ താലിബാനെ പിന്തുണയ്ക്കാൻ ആയിരക്കണക്കിന് പോരാളികളാണ് പാകിസ്ഥാനിൽ നിന്ന് രാജ്യത്തേയ്ക്ക് എത്തുന്നതെന്നാണ് വിവരം. താലിബാന്റെ നിയന്ത്രണത്തിലുള്ല പ്രദേശങ്ങളിലെ ഇന്ത്യൻ നിർമ്മിതികൾ നശിപ്പിക്കുകയെന്ന നിർദ്ദേശമാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ച സൽമ അണക്കെട്ടിനു നേരെ താലിബാൻ ആക്രമണം നടത്തിയിരുന്നു. എന്നാൽ തങ്ങൾ അക്രമണം നടത്തിയിട്ടേയില്ലെന്ന നിലപാടുമായി താലിബാൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 3 ബില്യൺ യുഎസ് ഡോളറിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടത്തിയത് . ഡെലാറാമിനും സരഞ്ച് സൽമ ഡാമിനുമിടയിലുള്ള 218 കിലോമീറ്റർ റോഡ് നിർമ്മാണം, 2015 ൽ ഉദ്ഘാടനം ചെയ്ത അഫ്ഗാൻ പാർലമെന്റ് കെട്ടിടം തുടങ്ങിയവ അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യയുടെ പ്രധാന സംഭാവനകളാണ്. അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരെയും മറ്റ് ജീവനക്കാരെയും പരിശീലിപ്പിക്കുന്നതിലും ഇന്ത്യ വലിയ പങ്കുവഹിച്ചിരുന്നു. എന്നാൽ നിലവിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നതോടെ ഇന്ത്യ- അഫ്ഗാൻ സഹകരണം എത്രത്തോളം പ്രായോഗികമാകും എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു. നിലവിൽ അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഓരോ നീക്കവും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

@താലിബാൻ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ : ഇമ്രാൻ ഖാന്റെ

സാന്നിദ്ധ്യത്തിൽ തുറന്നടിച്ച് അഫ്റഫ് ഘനി

അഫ്ഗാനിസ്ഥാനിൽ അക്രമം അഴിച്ചു വിടാൻ താലിബാന് സഹായം നല്കുന്നത് പാകിസ്ഥാനാണെന്ന് തുറന്നടിച്ച് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനി. താഷ്‌കെന്റിൽ സെൻട്രൽ ആന്റ് സൗത്ത് ഏഷ്യൻ കോൺഫറൻസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഘാനിയുടെ രൂക്ഷ വിമർശനം. ഭീകരാക്രമണം ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്നും 10,000 പോരാളികൾ താലിബാനെ പിന്തുണയ്ക്കാൻ കഴിഞ്ഞ മാസം രാജ്യത്തേക്ക് നുഴഞ്ഞു കയറിയിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സമാധാന ചർച്ചകളുടെ പ്രാധാന്യമെന്തെന്ന് താലിബാനെ ബോദ്ധ്യപ്പെടുത്തുന്നതിൽ പാകിസ്ഥാൻ പൂർണമായി പരാജയപ്പെട്ടെന്നും താലിബാനെ സമാധാന ചർച്ചകളിൽ പങ്കെടുപ്പിക്കാതെ അഫ്ഗാൻ ജനതയുടെ നാശം ആഘോഷിക്കുകയാണ് പാകിസ്ഥാനെന്നും ഘാനി തുറന്നടിച്ചു. രാജ്യത്ത് ചിലയിടങ്ങളിൽ താലിബാൻ ചെറിയ ചെറിയ വിജയങ്ങൾ നേടുന്നുണ്ടെങ്കിലും യുദ്ധത്തിൽ അന്തിമ വിജയം അഫ്ഗാൻ സേന നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി താലിബാനുമായി രാഷ്ട്രീയ സമവായത്തിലെത്താനുള്ള ചർച്ചകൾ തുടരുമെന്ന് ഘാനി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.