തൃശൂർ: കുതിരാൻ തുരങ്കപാതയുടെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. തുറക്കും മുമ്പ് ദേശീയ പാത അതോറിറ്റി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. മുകളിൽ നിൽക്കുന്ന വൻമരങ്ങൾ മുറിച്ചു മാറ്റും. തുരങ്കത്തിന് സുരക്ഷ ഇല്ലെന്ന് മുൻ കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
നിർമ്മാണത്തിൽ അപാകത ഇല്ല. ഡ്രെയിനേജ് സംവിധാനം, ഫയർ ആൻഡ് സേഫ്റ്റി സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെല്ലാം കുറ്റമറ്റ രീതിയിലാണ്. വനംവകുപ്പിന്റെ അനുമതിയോടെ രണ്ട് മരങ്ങൾ മുറിയ്ക്കാൻ ധാരണയായിട്ടുണ്ട്. മുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയും എടുത്തു. ചുമതലയുള്ള ഉദ്യോഗസ്ഥർ ദിവസവും പണികൾ വിലയിരുത്തുന്നുണ്ട്. ഒരു തുരങ്കം തുറന്നത് കൊണ്ട് മാത്രം ടോൾ പിരിവ് അനുവദിക്കില്ലെന്നും സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. ഫയർ ആൻഡ് സേഫ്റ്റി പ്രവർത്തനങ്ങളും ഡ്രെയിനേജ് സംവിധാനവും മന്ത്രിയും ജില്ലാ കളക്ടർ ഹരിത വി.കുമാറും വിലയിരുത്തി. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ട്രയൽ റൺ നടത്തി ഫയർ ആൻഡ് സേഫ്റ്റി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകും.
സുരക്ഷ പോരെന്ന് പ്രഗതി കൺസ്ട്രക്ഷൻസ്
വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും കുതിരാൻ തുരങ്കത്തിന് മുകളിൽ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് ആദ്യം നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസ് ആരോപിച്ചു. മേൽഭാഗത്ത് കൂടുതൽ കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കിൽ ദുരന്തസാദ്ധ്യതയുണ്ടെന്നും കമ്പനി പ്രതിനിധി കേരളകൗമുദിയോട് പറഞ്ഞു.
തുരങ്കത്തിനുള്ളിൽ സുരക്ഷയുണ്ട്. പക്ഷേ യാത്ര അനുവദിക്കാൻ അത് മാത്രം പോര. ഇപ്പോൾ നടക്കുന്നത് മിനുക്കൽ നടപടി മാത്രമാണ്. പുറത്ത് വാട്ടർ ഡ്രെയിനേജ് സിസ്റ്റം കാര്യക്ഷമമാക്കണം. മുകളിൽ നിന്നുള്ള മണ്ണ്, പാറ, മരങ്ങൾ എന്നിവ വീഴാൻ സാദ്ധ്യതയുണ്ട്. പ്രവേശന കവാടത്തിന് മുകളിലെ മണ്ണും പാറയും സുരക്ഷിതമാക്കുകയാണ് പ്രധാന ജോലി. മഴ അവസാനിച്ച ശേഷമേ ഇതു ചെയ്യാനാകൂ. ഇതിന് മുൻപ് തുറന്നാൽ അപകട സാദ്ധ്യത കൂടുതലാണ്. ഇതുസംബന്ധിച്ച നോട്ടീസ് അഭിഭാഷകൻ മുഖേന നിലവിൽ നിർമ്മാണം നടത്തുന്ന കെ.എം.സിയ്ക്ക് നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പ്രഗതി പദ്ധതിയിൽ നിന്നും പിന്മാറിയത്. 90 ശതമാനവും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് പ്രഗതിയാണ്. കരാറിൽ നിന്ന് മാറ്റി നിറുത്തിയ കമ്പനി എന്ന നിലയിൽ സർക്കാറുമായി ബന്ധപ്പെടാൻ തടസമുണ്ടെന്നും കമ്പനി പ്രതിനിധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |