പോത്തൻകോട്: ലോക്ക്ഡൗൺ കഴിഞ്ഞ് സഞ്ചാരികൾക്കായി പുത്തൻ സൗകര്യങ്ങളോടെ വേളി കാത്തിരിക്കുന്നു, പ്രകൃതി ഭംഗി നിറഞ്ഞുതുളുമ്പുന്ന ഇവിടെ സഞ്ചാരികൾക്കായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ടൂറിസ്റ്റ് വില്ലേജിന് പകിട്ടേകാനൊരുക്കിയ അർബൻ പാർക്കിലിരുന്നും പ്രകൃതിഭംഗി ആസ്വദിക്കാം. വേളി ടൂറിസ്റ്റ് വില്ലേജിലെ 80,000 ചതുരശ്ര മീറ്റർ വിസ്‌തീർണത്തിൽ നിലവിലുള്ള പാർക്കും നടപ്പാതയും വിനോദസ്ഥലങ്ങളും ഫ്ലോട്ടിംഗ് റസ്റ്റോറന്റും പവലിയനുകളും വാണിജ്യമേഖലകളും ശില്പങ്ങളും ഉൾപ്പെടുന്നതാണ് 4.99 കോടി രൂപ ചെലവുവരുന്ന വേളി അർബൻ പാർക്ക്.
ജലാശയത്തിൽ നിർമ്മിച്ച സ്റ്റേജോടുകൂടിയ, 250 പേർക്ക് ഇരിക്കാവുന്ന ആംഫിതിയേറ്റർ വില്ലേജിലെ പ്രത്യേക ആകർഷണമായി മാറിയിട്ടുണ്ട്. ഗ്രാനൈറ്റ് കല്ലു പാകിയും ലാൻഡ്സ്‌കേപ് ചെയ്‌തും തടാകത്തിന്റെ ചുറ്റും മനോഹരമാക്കി.
പുതുമയായി മിനിയേച്ചർ ട്രെയിൻ
സോളാർ മിനി ട്രെയിൻ സർവീസാണ് ടൂറിസ്റ്റ് വില്ലേജിന്റെ പ്രധാന ആകർഷണം. രണ്ടരക്കിലോമീറ്റർ ദൂരത്തിൽ പായുന്ന മിനിയേച്ചർ ട്രെയിനിന് ഒമ്പതുകോടി രൂപയാണ് ചെലവ്. ഒരേസമയം 50 പേർക്ക് സഞ്ചരിക്കാനാകുന്ന ട്രെയിൻ സോളാർ വൈദ്യുതിയിൽ ചാർജ് ചെയ്യുന്ന ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്.
പദ്ധതികളിൽ തിളങ്ങി വേളി
വേളി ടൂറിസ്റ്റ് വില്ലേജിലെ കുട്ടികളുടെ പാർക്ക് 12.5 ലക്ഷം മുടക്കി ആധുനിക രീതിയിൽ നവീകരിച്ചു. 3 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വ്യത്യസ്‌തമായ കളിക്കോപ്പുകളാണ് ഇവിടെ സ്ഥാപിച്ചത്. കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശംഖ് ശില്പവും നവീകരിച്ചു. 37 യൂണിറ്റ് സൗരോർജ്ജ വിളക്കുകളും സമഗ്ര നിരീക്ഷണ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി 32 നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജലയാത്രയ്ക്കായി 3 സ്പീഡ് ബോട്ടും 5 പെഡൽ ബോട്ടും ഒരുസോളാർ അസിസ്റ്റഡ് സഫാരിബോട്ടും സജ്ജമായി. 17.85 കോടിയുടെ കൺവെൻഷൻ സെന്ററും 4.78 കോടിയുടെ ഇക്കോ പാർക്കും തീരപാതയുടെ പണികളും പുരോഗമിക്കുന്നത്. 1.8 ഏക്കറിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, ഇൻഫർമേഷൻ കൗണ്ടർ, കാത്തിരിപ്പ്‌കേന്ദ്രം, ക്ലോക്ക് റൂം, ടോയ്‌ലെറ്റ് എന്നിവയുടെയും ഉദ്ഘാടനം കഴിഞ്ഞു. ജില്ലയിലെ കായൽ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി 8.85 കോടി രൂപയുടെ ട്രാവൻകൂർ ബാക്ക് വാട്ടർ സർക്യൂട്ട് പദ്ധതിയുമുണ്ട്.
സീസണിൽ പ്രതിദിനം 1000 മുതൽ 2000 വരെ സന്ദർശകർ
പൂർത്തിയായത് - 60 കോടിയുടെ പദ്ധതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |