കാട്ടാക്കട: കോട്ടൂർ വ്ലാവെട്ടി നെല്ലിക്കുന്ന് കോളനിയിൽ ആക്രമണം നടത്തിയ ലഹരി സംഘത്തിലെ പ്രതികൾ പിടിയിൽ. കോട്ടൂർ അമ്പൂരി വനമേഖലയിൽ നടത്തിയ തെരച്ചിലാണ് പ്രതികൾ പിടിയിലായത്. പൂവച്ചൽ കൊണ്ണിയൂർ ഫാത്തിമ്മ മൻസിലിൽ വസിം (22), വീരണകാവ് ഏഴാമൂഴി രഞ്ചു നിവാസിൽ രഞ്ജിത്ത് (22), അമ്പൂരി കുടപ്പനമൂട് ചപ്പാത്തിൻകര റോഡരികത്തു വീട്ടിൽ അനു (31), വ്ളാവെട്ടി നെല്ലിക്കുന്ന് കോളനിയിൽ അജിത്(22),അമ്പൂരി തേക്കുപാറ വെള്ളരികുന്നു രതീഷ് ഭവനിൽ രതീഷ് (29), പന്നിയോട് കുന്നിൽ വീട്ടിൽ ഹരികൃഷ്ണൻ (23), വീരണകാവ് വലിയവിള മുള്ളു പാറക്കൽ വീട്ടിൽ അഭിജിത് (22), മുണ്ടേല കൊക്കോതമംഗലം കുഴിവിള വീട്ടിൽ സിബി വിജയൻ (22), ആമച്ചൽ കുച്ചപ്പുറം സി.എസ്.ഐ പള്ളിക്കു സമീപം ചരുവിളാകത്ത് വീട്ടിൽ ശരത് എന്ന ശംഭു (23), ഉഴമലയ്ക്കൻ പുതുക്കുളങ്ങര പള്ളിവിള ഷാഹിദ മൻസിലിൽ ആസിഫ് (25), ഉണ്ടപ്പാറ കൊച്ചുകോണത്ത് വീട്ടിൽ നിന്ന് അരുവിക്കര അഴീക്കോട് വാടകക്ക് താമസിക്കുന്ന ആസിഫ് (19) എന്നിവരാണ് അറസ്റ്റിലായത്.
നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടൂർ വ്ലാവെട്ടി പ്രദേശങ്ങളിലും കോട്ടൂർ വനമേഖലകളിലും കഞ്ചാവ്, ലഹരി മരുന്ന്, വ്യാജവാറ്റ് സംഘങ്ങൾക്കെതിരെ പൊലീസ് നടപടിയെടുത്തതിന്റെ പ്രതികാരമായിട്ടാണ് മാഫിയാ സംഘം പൊലീസിനെ ബോംബെറിഞ്ഞ ശേഷം ആക്രമണം നടത്തിയത്. പരിക്കേറ്റ ഡാം സ്റ്റേഷനിലെ സി.പി.ഒ ടിനോ ജോസഫ് ഇപ്പോഴും ചികിത്സയിലാണ്.
പ്രതികൾ കൊലപാതകം, കൊലപാതക ശ്രമം, വാഹനമോഷണം, മാലമോഷണം,തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ജയിൽശിക്ഷ അനുഭവിച്ചവരാണ്. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ ഇവർ പ്രതികളാണ്. ദിവസങ്ങൾക്ക് മുമ്പ് കോട്ടൂരിൽ ബൈക്ക് യാത്രികനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ വൈശാഖും ഈ സംഘത്തിലെ അംഗമാണ്. വിവിധ പ്രദേശങ്ങളിൽ കുറ്റകൃത്യങ്ങളിൽപ്പെടുന്ന പ്രതികൾക്ക് കോട്ടൂർ വ്ലാവെട്ടി കോളനിയിൽ രഹസ്യതാവളം ഒരുക്കുന്നതും ലഹരി വസ്തുക്കൾ എത്തിക്കുന്നതും നെല്ലിക്കുന്ന് സ്വദേശികളായ പ്രതികളാണ്.
ഇന്നലെ ഉച്ചയോടെ പ്രതികളെ വനമേഖലയിൽ തെളിവെടുപ്പിനെത്തിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും പൊലീസ് കണ്ടെടുത്തു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെയും സഹായികളേയും പറ്റി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയതായി കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്ത് അറിയിച്ചു. റൂറൽ എസ്.പി പി.കെ. മധു കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്ത്, നെടുമങ്ങാട് ഡിവൈ.എസ്.പി എം.അനിൽകുമാർ, നെയ്യാർഡാം ഇൻസ്പെക്ടർ എസ്.ബിജോയി, ഗ്രേഡ് എസ്.ഐമാരായ ശശികുമാരൻ നായർ, രമേശൻ, മഹാദേവമാരാർ, രാജശേഖരൻ, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണൻ പോറ്റി, ഉണ്ണിക്കൃഷ്ണൻ, സി.പി.ഒ ടിനോജോസഫ്, ഷാഫി, ജ്യോതിഷ്, എ.എസ്.ഐ സുനിലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |