ജീവിതത്തിൽ ദുരന്തങ്ങളും മഹാമാരികളും യുദ്ധങ്ങളും പിടിമുറുക്കുമ്പോൾ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ ആഴമേറിയ കയത്തിലേക്ക് പതിക്കുകയാണ് നമ്മുടെ കുട്ടികൾ. ഇങ്ങനെ ആലംബമില്ലാതാകുന്ന കുട്ടികൾ ലോകമെമ്പാടമുണ്ട്. കേരളത്തിൽ അനാഥരായ കുട്ടികളുടെ കാര്യത്തിൽ ഭരണസംവിധാനവും പൊതുസമൂഹും എത്രത്തോളം കരുതൽ പുലർത്തുന്നുണ്ടെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
കൊവിഡ് കാരണം ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ധാരാളം കുട്ടികൾ ചുറ്റുമുണ്ട്. അപ്രതീക്ഷിതമായി സംഭവിച്ച വേർപാടുകൾ ഉണ്ടാക്കിയ ആഘാതം, വേദന, ശൂന്യത ഇതൊക്കെ അനുഭവിക്കുന്ന വേദനയുടെ ആഴം നാം മനസിലാക്കേണ്ടതുണ്ട്.
ക്ഷണനേരം കൊണ്ട് അനാഥത്വത്തിലേക്കു വലിച്ചെറിയപ്പെട്ട പിഞ്ചു ബാല്യങ്ങളുടെ കണക്കുകളും നാം അറിയണം. കേരളത്തിൽ ഇതുവരെ രണ്ടായിരത്തിലേറെ കുട്ടികൾ അച്ഛനും അമ്മയും നഷ്ടപ്പെട്ട് പൂർണമായും അനാഥരായിക്കഴിഞ്ഞു. രോഗവ്യാപനത്തിന്റെ തീവ്രതയും തുടർന്നാൽ അനാഥബാല്യങ്ങളുടെ പട്ടികയിൽ കുഞ്ഞുങ്ങളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാം. അച്ഛനമ്മമാരിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം മുപ്പതിനായിരത്തോടടുക്കുന്നു. ഇവിടെയാണ് ഗൗരവമായി കാണേണ്ട ചില യാഥാർത്ഥ്യങ്ങൾ നിലനിൽക്കുന്നത്. അനാഥരായ ഈ ബാല്യങ്ങൾക്ക് മുന്നോട്ടുള്ള ജീവിതത്തിൽ ആരാണ് തുണയാകുക? ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. ഒറ്റപ്പെട്ട് പോകുന്ന കുട്ടികളെ കണ്ടെത്തി അവരുടെ സുരക്ഷിതത്വവും വിദ്യാഭ്യാസവും ഉറപ്പുവരുത്തേണ്ടത് കേരളത്തിലെയും രാജ്യത്തെയും ജനപ്രതിനിധികളുടെ പൂർണ ഉത്തരവാദിത്തമാണ്. സുരക്ഷിതത്വത്തിനാണ് മുന്തിയ പരിഗണന നൽകേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ സുപ്രധാന പങ്ക് വഹിക്കാനാകും. മുൻകാലാനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച് ഈ അനാഥബാല്യങ്ങൾക്ക് തുണയാകണം.
2014 ഡിസംബർ 26 നുണ്ടായ സുനാമി, 2017 നവംബർ 17 നുണ്ടായ ഓഖി ചുഴലിക്കാറ്റ്, 2018 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ പ്രളയം, കൊവിഡ് മഹാമാരി എന്നിവയൊക്കെ കാരണം അനാഥരായ കുട്ടികളുടെ കൃത്യമായ കണക്ക് കണ്ടെത്തേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്.
ഇവർക്ക് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും നൽകാൻ ബന്ധുമിത്രാദികളോ സന്നദ്ധസംഘടനകളോ ഉണ്ടായേക്കാം. അതുകൊണ്ടായില്ല. ഇവരുടെ ജീവിത സുരക്ഷിതത്വം എന്നത് ഏറ്റവും വലിയ സാമൂഹ്യ ഉത്തരവാദിത്തമായി നാം കാണേണ്ടതുണ്ട്. ഒപ്പം ഈ അനാഥബാല്യങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദനയും തീവ്രതയും മനസിലാക്കിക്കൊണ്ടുള്ള മനഃശാസ്ത്രപരമായ സമീപനവും വേണം. ജില്ലകൾ തോറും താലൂക്കുകൾ തിരിച്ച് ഈ അനാഥബാല്യങ്ങളുളെ കണ്ടെത്തി സുരക്ഷിതമായ ജീവിതത്തിനും ഭക്ഷണവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള പുനരധിവാസ സൗകര്യങ്ങൾ ഒരുക്കാൻ നിസ്വാർത്ഥ സേവകരായ സുമനസുകളുടെ കൂട്ടായ്മയും അനിവാര്യമാണ്.
ജീവിതപാതയിൽ പകച്ചു നിൽക്കുന്ന അനാഥ ബാല്യങ്ങൾക്കു ഒരു കൈത്താങ്ങ്, മാനസികമായ പിന്തുണ, മെച്ചപ്പെട്ട വിദ്യാഭ്യാസം, പോഷകാഹാരം, താമസസൗകര്യം എന്നിവയെല്ലാം ഒരുക്കികൊടുക്കൽ ഓരോ പൗരന്റെയും കർത്തവ്യമാണെന്ന ബോധത്തോടെ നാമോരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. വിവിധ മേഖലകളിലെ വിദ്യാലയങ്ങൾക്കും ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സമഗ്ര സംഭാവന നൽകാൻ കഴിയേണ്ടതാണ്. ഇത്തരം സാഹചര്യങ്ങൾ ഗൗരവമായി കണ്ട് ബന്ധപ്പെട്ട അധികാരികൾ നീതിപൂർവമായും മനുഷ്യത്വപരമായും പ്രവർത്തിച്ച് ഈ അനാഥ ബാല്യങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുമെന്ന് നമുക്ക് ഏവർക്കും പ്രത്യാശിക്കാം.
(ലേഖകൻ ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാനാണ്.
9446065751, jyothischandran2122@
gmail.com)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |