മാതൃഭാഷയെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാഷാസ്നേഹികളുടെ നാടാണ് കേരളം. ഭരണഭാഷയും വ്യവഹാരഭാഷയും അദ്ധ്യയനഭാഷയും, പി.എസ്.സി ഭാഷയും സാങ്കേതിക ഭാഷയുംവരെ മലയാളത്തിൽ തന്നെയാകണമെന്ന് ശഠിച്ച് നാളിതുവരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചവരാണവർ. ഭാഷാദ്ധ്യാപകരും, വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും പൊതുജനവുമെല്ലാം അക്കൂട്ടത്തിലുണ്ട്.
അങ്ങനെയുള്ള കാലഘട്ടത്തിലാണ് തെറ്റുകൂടാതെ മലയാള മഹാനിഘണ്ടു പ്രസിദ്ധീകരിക്കണം എന്ന മഹാവ്രതവുമായി കേരള സർവകലാശാല മുന്നിട്ടിറങ്ങിയത്. എന്നാൽ മലയാള മഹാനിഘണ്ടു തെറ്റില്ലാതെ പുറത്തിറക്കണമെങ്കിൽ മലയാളം പഠിക്കാത്തവർ തന്നെ വേണമെന്നും സർവകലാശാലയ്ക്ക് ബോധോദയമുണ്ടായിരിക്കുന്നു. ഭൂമിമലയാളത്തിൽ ഭാഷായോഗ്യതയുള്ള ആർക്കും പറ്റാത്ത പണിയാണിത്. ഈ വെളിപാടിന്റെ പശ്ചാത്തലത്തിലാണ് സംസ്കൃതത്തിൽ അക്കാഡമിക യോഗ്യതയുള്ള ഒരു ബഹുഭാഷാപണ്ഡിതയെ പാടുപെട്ട് കണ്ടെത്തി ഈ സംരംഭത്തിന്റെ എഡിറ്ററായി നിയമിച്ചത്! ഭാഷാസ്നേഹികളുടെ കഷ്ടകാലം എന്നല്ലാതെ എന്തു പറയാൻ?
നാടിളക്കിയ ഭാഷാ സ്നേഹികൾക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലേ? ജെ.എൻ.യു ഉൾപ്പെടെയുള്ള പ്രശസ്തമായ സർവകലാശാലയിൽ നിന്നു പോലും അതതു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും നേടുന്ന ഉദ്യോഗാർത്ഥികൾകേരള സർവകലാശാലയിൽ നിന്ന് തത്തുല്യതാ സർട്ടിഫിക്കറ്റ് നേടിയാലേ യോഗ്യരാകൂ. കേരളത്തിനു പുറത്തു നിന്നുള്ള സംസ്കൃതബിരുദം സംസ്കൃതം തന്നെയെന്ന് അംഗീകരിക്കണമെങ്കിലും ഈ കടമ്പ കടക്കണം. ഈ സാഹചര്യത്തിലാണ് അന്യഭാഷ മാതൃഭാഷയ്ക്ക് തത്തുല്യമാണെന്ന സർവകലാശാലയുടെ കണ്ടുപിടിത്തം വലിയ തമാശയാകുന്നത്.
പ്രൊഫസറേക്കാൾ ഉയർന്ന പദവിയും ശമ്പളവും നൽകി (അതും മാസാമാസം സർക്കാർ കടംവാങ്ങി ) ബഹുഭാഷാപണ്ഡിതയായ എഡിറ്ററെ കണ്ടുപിടിച്ച സർവകലാശാലയ്ക്ക് നല്ല നമസ്കാരം (ഉദരനിമിത്തം ബഹുകൃത വേഷം!).
'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ' എന്ന് ഹൃദയം തുറന്നു പാടിയ മഹാകവിയെ സർവകലാശാല മറന്നാലും മലയാളികൾക്ക് മറക്കാനാകുമോ?
ഡോ. അജിതൻ മേനോത്ത്
കാര്യാട്ടുകര, തൃശ്ശൂർ, ഫോൺ 9249796802
മെഡിക്കൽകോളേജുകൾ സാധാരണ നിലയിലാക്കണം
കൊവിഡിനെ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്. എന്നാൽ അതിനിടയിൽ മറ്റുരോഗങ്ങൾ ബാധിക്കുന്നവരുടെ ജീവനും സംരക്ഷിക്കേണ്ട ബാദ്ധ്യത ആരോഗ്യവകുപ്പിനുണ്ട്. അതിനായി അടിയന്തരമായി കൊവിഡ് ചികിത്സയിൽ മുഴുകിയിരിക്കുന്ന മെഡിക്കൽ കോളേജുകളെ സാധാരണ നിലയിലെത്തിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതി കേരളകൗമുദി കഴിഞ്ഞമാസം 13ന് റിപ്പോർട്ട് ചെയ്തിരുന്നത് ഗൗരവകരമാണ്. കൊവിഡിനെ എന്ന് തുടച്ചു നീക്കാൻ കഴിയുമെന്ന് പ്രവചിക്കാനാവില്ല. വിദഗ്ധ ചികിത്സയ്ക്ക് സാധാരണക്കാരന്റെ ഏക ആശ്രയം സർക്കാർ മെഡിക്കൽ കോളേജുകളാണ്. ഇന്നവിടെ കൊവിഡ് ചികിൽസ മാത്രമേ നടക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ സാധാരണക്കാരായ രോഗികൾ എങ്ങോട്ട് പോകും? വൃക്ക രോഗികളും ഹൃദ്രോഗികളും അത്യാവശ്യമായി സർജറി വേണ്ടവരും നിസഹായരായി കേഴുന്നു. ജില്ലകളിലെ മറ്റ് ആശുപത്രികൾ കേന്ദ്രീകരിച്ച് കൊവിഡ് ചികിത്സ ശക്തമാക്കികൊണ്ട് മെഡിക്കൽ കോളേജിൽ ഭാഗികമായോ പൂർണമായ കൊവിഡ് ചികിത്സ ഒഴിവാക്കി മറ്റ് ചികിത്സ തുടരാൻ വൈകരുത്.
പി.ജി.പ്രതാപൻ, മുൻ സീനിയർ ഓഡിറ്റർ,
ഏജീസ് ഓഫീസ്, ഫോൺ 9961666109
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |