ന്യൂഡൽഹി: കൊവിഡ് വൈറസിന്റെ ആൽഫാ വകഭേദത്തെക്കാളും 40 മുതൽ 60 ശതമാനം വരെ കൂടുതലായി പടർന്നു പിടിക്കാൻ ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്ന് രോഗപ്രതിരോധത്തെക്കുറിച്ചുള്ള ദേശീയ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്റെ തലവൻ ഡോ എൻ കെ അറോറ വ്യക്തമാക്കി. ഇന്ത്യയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ആദ്യമായി ണ്ടെത്തിയ ഡെൽറ്റ വൈറസ് ആണ് രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണമായതെന്നും നിലവിലുള്ള കൊവിഡ് കേസുകളിൽ 80 ശതമാനം പേർക്കും രോഗം വരാൻ കാരണം ഈ വൈറസായിരുന്നെന്നും അറോറ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ഒന്നാം തരംഗത്തിൽ ഉണ്ടായിരുന്ന അതേ രോഗ ലക്ഷണങ്ങളും മരണ നിരക്കും തന്നെ രണ്ടാം തരംഗത്തിലും ഉണ്ടായിരുന്നതിനാൽ ഡെൽറ്റാ വൈറസ് അതിന്റെ മുൻഗാമിയായ ആൽഫാ വൈറസിനേക്കാളും ഗുരുതരമാണോ എന്ന് ഇപ്പോഴത്തെ അവസ്ഥയിൽ പറയുവാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഇന്ന് ഇന്ത്യയിൽ ലഭ്യമായിട്ടുള്ള എല്ലാ വാക്സിനുകളും ഡെൽറ്റാ വൈറസിനെതിരെയും ഫലപ്രദമാണെന്ന് അറോറ വ്യക്തമാക്കി.
കൊവാക്സിൻ, കൊവീഷീൽഡ്, സ്പുട്നിക്ക് എന്നീ വാക്സിനുകൾ ഇന്ത്യയിൽ ലഭ്യമാണ്. ഇത് കൂടാതെ അമേരിക്കൻ കമ്പനിയായ മൊഡേണയുടെ കൊവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയും സർക്കാരിന്റെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |