ലണ്ടൻ: കൊവിഡ് മൂന്നാംതരംഗവും ഡെൽറ്റ വകഭേദവും സൃഷ്ടിക്കുന്ന ഭീഷണികൾക്കിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് ധാരണവും ഒഴിവാക്കി ബ്രിട്ടൻ. ഇന്നലെ ബ്രിട്ടനിൽ ഫ്രീഡം ഡേ പ്രഖ്യാപിച്ചു. സ്ഥാപനങ്ങളെല്ലാം ഇന്നലെ മുതൽ തുറന്നു. പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമല്ല, പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കുള്ള നിയന്ത്രണങ്ങളും അവസാനിച്ചു. രാജ്യത്ത് പല കമ്പനികളും വർക്ക് ഫ്രം ഹോം ആനുകൂല്യം നീക്കി.
2 ഡോസ് വാക്സിനുമെടുത്ത ആരോഗ്യമന്ത്രി സാജിദ് ജാവിദ് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായതിനു പിന്നാലെ പ്രധാനമന്ത്രി ബോറിസ് ജോൺസനും ധനമന്ത്രി ഋഷി സുനാക്കും ഐസലേഷനിൽ പ്രവേശിച്ചു. ഐസലേഷൻ ഒഴിവാക്കുന്ന പൈലറ്റ് പദ്ധതി പ്രകാരം ക്വാറന്റൈൻ വേണ്ടെന്നു വയ്ക്കുന്നതായി ഇരുവരും പ്രഖ്യാപിച്ചെങ്കിലും വൻ പ്രതിഷേധത്തെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.
നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും ജാഗരൂകരായിരിക്കണം. വാക്‌സിനേഷനാണ് ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഈ തീരുമാനം ഇപ്പോൾ എടുത്തില്ലെങ്കിൽ പിന്നെ എന്നാണ് ഈ ഘട്ടത്തിൽ നിന്ന് പുറത്ത് വരിക? ഇതാണ് അനുയോജ്യമായ സമയം. വൈറസ് ഇപ്പോഴും നമുക്ക് ചുറ്റും ദുർബലമായി ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം - ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്സ് ജോൺസൻ
@ വിമർശനം ശക്തം
പ്രതിദിനം അരലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും നിയന്ത്രണങ്ങൾ നീക്കിയ ബ്രിട്ടീഷ് സർക്കാരിന്റെ നടപടിയ്ക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ, പ്രായപൂർത്തിയായവരിൽ 67.8% രണ്ടു ഡോസും വാക്സിനും 87.8% ഒരു ഡോസും വാക്സിനും സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം വർദ്ധിക്കില്ലെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
@വ്യാജപ്രചാരണങ്ങൾ, പിന്നിലിവരാണ്
കൊവിഡ് സംബന്ധിച്ച തെറ്റിദ്ധാരണകളും വ്യാജവാർത്തകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനു പിന്നിൽ 12 വ്യക്തികളാണെന്ന് യു.കെ–യു.എസ് എൻ.ജി.ഒ ആയ സെന്റർ ഫോർ കൗണ്ടറിംഗ് ഡിജിറ്റൽ ഹെയ്റ്റിന്റെ പഠനം. ഇവർക്ക് വിവിധ സമൂഹമാദ്ധ്യമങ്ങളിലായി ആറ് കോടിയോളം ഫോളോവേഴ്സ് ഉണ്ട്. ഇവരിലൂടെയാണ് പ്രധാനമായും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതെന്നാണ് വിവരം. കൊവിഡിന് കാരണം 5ജി ടവറുകളാണെന്നും വാക്സിൻ ഓട്ടിസത്തിനു കാരണമാകുമെന്നും പ്രചരിപ്പിച്ച റോബർച്ച് എഫ്.കെന്നഡി ജൂനിയറാണ് ഇവരിൽ പ്രശസ്തൻ.
@ഐസലേഷന് പൈലറ്റ് പദ്ധതി
കൊവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കം പുലർത്തിയവർക്ക് ഐസലേഷൻ വേണ്ട. ഏഴ് ദിവസത്തേക്ക് എല്ലാ ദിവസവും രാവിലെ ടെസ്റ്റ് നടത്തണം. ടെസ്റ്റ് നെഗറ്റീവ് ആവുകയും ലക്ഷണങ്ങളില്ലാതിരിക്കുകയുമാണെങ്കിൽ പുറത്തിറങ്ങും. തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രമാണ് നിലവിൽ പൈലറ്റ് പദ്ധതിയിൽ പങ്കാളികളാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |