തിരുവനന്തപുരം: മരംമുറി വിവാദവുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ പുതുക്കി. അണ്ടർ സെക്രട്ടറിക്കെതിരായ നടപടി സർക്കാർ പരിശോധിച്ച് എടുത്തതാണെന്നാണ് തിരുത്ത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നടപടി എന്നായിരുന്നു മുൻ ഉത്തരവ്.
റവന്യൂ സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന് പരാതി ഉയരുന്നതിനിടെയാണ് തിരുത്തിയ ഉത്തരവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. വിവാദമായ മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രിയാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്. ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്‌തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവീസ് എൻട്രി പിൻവലിക്കുന്നതെന്ന് റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
പട്ടയവിതരണത്തിൽ ശാലിനി നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ഗുഡ് സർവീസ് എൻട്രി നൽകിയത്. മരംമുറി വിഷയത്തിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു.
മരം മുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിടാൻ നിർദേശം നൽകിയത് മുൻ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനാണെന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ ഫയൽ കൈകാര്യം ചെയ്‌ത ജോയിന്‍റ് സെക്രട്ടറി ഉള്‍പ്പടെ നാലുപേരെ റവന്യൂവകുപ്പിൽ നിന്നും സ്ഥലംമാറ്റുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |