ബീജിംഗ്: മങ്കി ബി വൈറസ് ബാധിച്ച് ചൈനയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. കുരങ്ങനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണിത്. 53 കാരനായ വെറ്ററിനറി ഡോക്ടറാണ് മരിച്ചത്. മാർച്ച് ആദ്യവാരം ചത്ത രണ്ടു കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് ഡോക്ടർക്കു വൈറസ് ബാധയുണ്ടായതെന്നാണ് വിവരം. ഒരു മാസത്തിനു ശേഷം രോഗലക്ഷണങ്ങൾ കാണിച്ചു.
നിരവധി ആശുപത്രികളിൽ ചികിത്സ തേടിയ ഡോക്ടർ മേയ് 27ന് ആണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. 1933ൽ കുരങ്ങിന്റെ കടിയേറ്റ ലബോറട്ടറി ജീവനക്കാരനിലാണ് ആദ്യമായി മങ്കി ബി വൈറസ് ബാധ സ്ഥിരീകരിച്ചത്.തുടർന്ന് കേന്ദ്ര നാഡീവ്യൂഹത്തിലുണ്ടായ തകരാറിനെ തുടർന്ന് ഇദ്ദേഹം ദിവസങ്ങൾക്കകം മരിച്ചു.ഇതുവരെ ലോകത്താകെ രണ്ടു ഡസനിലേറെപേർ മങ്കി ബി വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടെയാണ് അഞ്ചുപേർ മരിച്ചത്. കുരങ്ങനിൽ നിന്നു കടിയോ മാന്തോ കിട്ടിയവരാണ് മരിച്ചവരിൽ ഭൂരിഭാഗവും.
@മങ്കി ബി വൈറസ്
മനുഷ്യരിൽ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകരമായ വൈറസാണിതെന്നാണ് റിപ്പോർട്ടുകൾ. 70–80 ശതമാനമാണു മരണനിരക്ക്. കുരങ്ങിന്റെ സ്രവങ്ങളുമായി നേരിട്ട് സമ്പർക്കം വരുമ്പോഴും സ്രവം മുറിവിലൂടെയോ മറ്റോ ശരീരത്തിൽ എത്തുമ്പോഴുമാണു രോഗം പകരുന്നത്.
@രോഗലക്ഷണങ്ങൾ
വൈറസ് ബാധയുണ്ടായാൽ ഒന്ന് മുതൽ മൂന്ന് ആഴ്ച വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവുക. പനി, വിറയൽ, പേശീവേദന, തലവേദന, ക്ഷീണം എന്നീ ലക്ഷണങ്ങളാണ് കാണിക്കുക. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പടരാനുള്ള സാദ്ധ്യത കുറവാണെന്നും കുരങ്ങുമായി സമ്പർക്കത്തിലായാലേ രോഗമുണ്ടാകൂ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |