കണ്ണൂർ: തീരദേശ ചരക്കു കപ്പൽ സർവീസിന്റെ ഭാഗമായി അഴീക്കൽ തുറമുഖത്ത് ചരക്കുനീക്കം സജീവമാകുന്നു. കൊച്ചിയിൽ നിന്നുള്ള ചരക്കുകളുമായി റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവൻ അഴീക്കൽ തുറമുഖത്ത് ഇന്നലെ വീണ്ടുമെത്തി. ജൂലായ് ആദ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതിനു ശേഷം ഇത് മൂന്നാം തവണയാണ് കപ്പൽ അഴീക്കലിൽ എത്തുന്നത്. അഴീക്കൽ തുറമുഖ ചരിത്രത്തിൽ ഇതാദ്യമായാണ് ചരക്കു കപ്പൽ പൂർണാർത്ഥത്തിൽ സർവീസ് നടത്തുന്നത്.
കപ്പൽ ചരക്ക് ഗതാഗതം കൂടുതൽ സജീവമാക്കുന്നതിന് കണ്ണൂരിനു പുറമെ, കാസർകോട്, വയനാട്, കുടക് ജില്ലകളിലെ വ്യവസായവ്യാപാര പ്രമുഖരിൽ നിന്ന് സഹകരണം ആവശ്യപ്പെടുമെന്ന് കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു. ഇതിനായി അവരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കും. കൊച്ചിയിൽ നിന്ന് അഴീക്കലിലേക്കും തിരിച്ച് കൊച്ചിയിലേക്കുമുള്ള കൂടുതൽ കണ്ടെയ്നറുകൾ തുറമുഖത്ത് എത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. പ്രാരംഭഘട്ടത്തിൽ കപ്പൽ സർവീസ് മുടക്കമില്ലാതെ തുടരുന്നതിനാവശ്യമായ ഇൻസെന്റീവ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളും.
നിലവിൽ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡിന്റെ 10 കണ്ടെയ്നറുകളാണ് അഴീക്കലിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ആദ്യ ഘട്ടത്തിൽ ഇത് 25 കണ്ടെയ്നറുകളാക്കി മാറ്റുകയാണ് ലക്ഷ്യം. അതേപോലെ കൊച്ചിയിൽ നിന്ന് ഇങ്ങോട്ടേക്കുള്ള കണ്ടെയ്നറുകളുടെ എണ്ണവും 25 ആക്കി ഉയർത്തും. കണ്ണൂരിലെ വ്യാപാരികളുമായും വ്യവസായികളുമായും ചർച്ചകൾ നടത്തിവരികയാണെന്നും കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു.
ചെറുകപ്പലായ ഹോപ് സെവനിന് 106 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. അയൽ ജില്ലകളിൽ നിന്നുള്ള ചരക്കുകൾ കൂടി വരുന്നതോടെ കപ്പൽ സർവീസിന്റെ എണ്ണം കൂട്ടാനാവുമെന്നാണ് പ്രതീക്ഷ. ഒന്നിലേറെ വ്യാപാരികൾക്ക് സംയുക്തമായി ഒരു കണ്ടെയ്നറിൽ ചരക്കുകൾ കൊണ്ടുവരാനുള്ള സൗകര്യവും അഴീക്കലിൽ ഒരുക്കും.
കപ്പൽ സി.ഇ.ഒയുമായി ബന്ധപ്പെടാം
അഴീക്കൽ തുറമുഖം വഴിയുള്ള ചരക്കു നീക്കം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ കണ്ടെയ്നറുകൾ ഇവിടേക്ക് ആകർഷിക്കുന്നതിനുമായി ജില്ലയിലെ വ്യവസായികളുമായും വ്യാപാരികളുമായും സി.ഇ.ഒ ചർച്ചകൾ നടത്തും. 24 വരെ ഇദ്ദേഹം കണ്ണൂരിലുണ്ടാവും. റോഡ് വഴിയുള്ള ചരക്കു ഗതാഗതത്തേക്കാൾ ചെലവ് കുറഞ്ഞതും സുഗമവുമാണ് കപ്പൽ വഴിയുള്ള ചരക്കുനീക്കം. കണ്ണൂരിൽ നിന്നുള്ളവർക്ക് ഇക്കാര്യത്തിൽ കൂടുതൽ ഇളവുകൾ നൽകാൻ ഒരുക്കമാണ്- ഫോൺ:7506273540.
അഴീക്കൽ-കൊച്ചി കപ്പൽ സർവീസ് തുടർന്നു പോകില്ല എന്ന രീതിയിൽ ചില കോണുകളിൽ നിന്ന് ഉയരുന്ന അഭ്യൂഹങ്ങളിൽ കഴമ്പില്ല. എല്ലാ പിന്തുണയും സംസ്ഥാന സർക്കാരും തുറമുഖ വകുപ്പും എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നൽകുന്നുണ്ട്
കിരൺ ബി. നന്ദ്രെ
ഹോപ്പ് സെവൻ കപ്പൽ സി.ഇ.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |