ഇരിങ്ങാലക്കുട: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇരിങ്ങാലക്കുട മുനിസിപ്പൽ കമ്മിറ്റി കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകി. സഹകരണ ബാങ്കിന്റെ പ്രവർത്തനം പൂർണ്ണമായും ഭരണ സമിതിക്ക് വിധേയമായതിനാൽ ഭരണസമിതി അംഗങ്ങളേയും ഗൂഡലോചനയിൽ പങ്കുള്ള സി.പി.എം നേതാക്കളേയും കൂടി പ്രതി ചേർക്കേണ്ടതാണെന്ന് കേന്ദ്ര സഹകരണ മന്ത്രിക്ക് നൽകിയ പരാതിയിൽ ബി.ജെ.പി ആവശ്യപ്പെട്ടു.
അതേസമയം സഹകരണ നിയമം സെക്ഷൻ 65 പ്രകാരം നടത്തിയ പരിശോധനയിൽ കോടികളുടെ സമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടേക്കും. ബാങ്കിന്റെ സിവിൽസ്റ്റേഷൻ എക്സ്റ്റൻഷൻ കൗണ്ടറിന്റെ മാനേജരും മുൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം.വി സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പ് അന്വേഷണം നടത്തി ക്രമക്കേടുകൾ കണ്ടെത്തിയത്. 46 പേരുടെ വായ്പാ തുക ഒരാളുടെ അക്കൗണ്ടിലേയ്ക്കാണ് പോയിരിക്കുന്നതെന്നും, ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നതായും വിവരം ലഭിക്കുന്നത്.
ഏറെ നാളായി ബാങ്കിലെ തട്ടിപ്പ് വിവരം പതിയെ പുറത്ത് വന്നതിനെ തുടർന്ന് നിക്ഷേപകർ പണം പിൻവലിക്കാൻ ബാങ്കിന് മുന്നിൽ സ്ഥിരമായി എത്താറുണ്ട്. ഇത് പലപ്പോഴും സംഘർഷത്തിൽ കലാശിക്കാറുണ്ട്. 450 കോടിയുടെ നിക്ഷേപമുള്ള ബാങ്കാണ് കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക്. ബാങ്കിൽ പണയം വെച്ചവരുടെ ഭൂരേഖകൾ ഉപയോഗിച്ച് അവരറിയാതെ വീണ്ടും പണയപെടുത്തി കോടികൾ തട്ടിയിരിക്കുകയാണെന്നാണ് ആരോപണം.
സാമ്പത്തിക അഴിമതിയെ തുടർന്ന് ബാങ്ക് മുൻ സെക്രട്ടറി ടി.ആർ സുനിൽകുമാർ , മുൻ ബ്രാഞ്ച് മാനേജർ എം.കെ ബിജു ,മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ ബിജോയ് ,സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റ് റജി അനിൽ, ഇടനിലക്കാരൻ കിരൺ എന്നിവർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ്, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
സഹകരണ ബാങ്കുകളിൽ സി.പി.എം നടത്തുന്ന വ്യാപകമായ സാമ്പത്തിക ക്രമക്കേടിന്റെ ഭാഗമാണ് ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലും നടന്നിട്ടുള്ളത്. എല്ലാ സഹകരണ ബാങ്കുകളിലും വിശദമായ പരിശോധന നടത്താൻ സഹകരണ മന്ത്രി ഉത്തരവിടണം. 300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കരുവന്നൂർ ബാങ്കിൽ മാത്രം നടന്നിട്ടുണ്ട്.
അഡ്വ കെ.കെ അനീഷ്‌കുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നൂറുകോടി കവർന്ന സംഭവത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ട്.46 പേരുടെ ആധാരം പണയവസ്തുവായി സ്വീകരിച്ച് എടുത്ത വായ്പകൾ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് തന്നെ എത്തിയെന്നത് സംബന്ധിച്ച് ദുരൂഹതയുണ്ട്. ജീവനക്കാരെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇപ്പോൾ സി.പി.എം നേതൃത്വം മെനയുന്നത്.
എ.നാഗേഷ്
ബി.ജെ.പി സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |