ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്ന് സുപ്രീംകോടതിയുടെ വിമർശനം. കൊവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്.
ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളാകുകയാണ്. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണ്. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന കാര്യങ്ങളിൽ ഒരു ആനുകൂല്യങ്ങളും ആശുപത്രികൾക്ക് നൽകാൻ കഴിയുന്നില്ല. സ്വകാര്യ ആശുപത്രികൾക്ക് അഗ്നിസുരക്ഷ ഉൾപ്പടെയുളള സംവിധാനങ്ങൾ വേണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് മറികടന്ന് ഗുജറാത്ത് സർക്കാർ സമയം നീട്ടി നൽകി. ഇത്തരം ആനുകൂല്യങ്ങൾ കാരണം ജനങ്ങൾ ആശുപത്രികളിൽ പൊള്ളലേറ്റ് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
കൊവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്ക് പരിധി നിശ്ചയിച്ച വിജ്ഞാപനം ബോംബെ ഹൈക്കോടതി റദ്ദാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. സംസ്ഥാന സർക്കാരിന് ചികിത്സാനിരക്ക് നിശ്ചയിച്ച് വിജ്ഞാപനം ഇറക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽ കൊവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരിക്കെ സ്വകാര്യ ആശുപത്രികളിൽ പരിധി നിശ്ചയിച്ച് ഉത്തരവ് ഇറക്കാൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |