പാലക്കാട്: ഭക്ഷ്യകിറ്റ് നൽകി ജനങ്ങളുടെ വിശപ്പകറ്റുന്ന റേഷൻ വ്യാപാരികൾക്ക് കിറ്റിന്റെ കമ്മിഷൻ ലഭിക്കാതെ ദുരിതത്തിൽ. കഴിഞ്ഞ കൊവിഡ്‌കാലം മുതൽ ഭക്ഷ്യകിറ്റ് നൽകിയതിന്റെ കമ്മിഷൻ തുക ലഭിക്കാത്തതിനെ തുടർന്നാണ് വ്യാപാരികൾ പ്രതിസന്ധിയിലാകുന്നത്. ഒരു വർഷക്കാലം കിറ്റ് വിതരണം ചെയ്തതിൽ രണ്ടുമാസത്തെ കമ്മിഷൻ മാത്രം നൽകിയത് ഒഴിച്ചാൽ പിന്നീട് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.
സംസ്ഥാനത്തെ 14,234 റേഷൻ വ്യാപാരികൾക്കായി 40 കോടി രൂപയോളമാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ളത്. കഴിഞ്ഞവർഷം കിറ്റ് വിതരണത്തിലെ തുടക്കത്തിൽ വിതരണം ചെയ്ത ഭക്ഷ്യകിറ്റിന് ഏഴു രൂപ നിരക്കിൽ കമ്മിഷൻ നൽകിയിരുന്നു. ഓണക്കിറ്റിന് അഞ്ചു രൂപയും. എന്നാൽ വീണ്ടുമൊരു ഓണക്കാലം അടുത്തിട്ടും കമ്മിഷൻ ലഭിച്ചിട്ടില്ല.
കൊവിഡ് പ്രതിസന്ധിക്കാലത്ത് കിറ്റ് വിതരണം റേഷൻകടക്കാർക്ക് മാനസിക പിരിമുറക്കത്തിനൊപ്പം രോഗബാധയ്ക്കും വഴിവച്ചിരുന്നു. സംസ്ഥാനത്തെ പല റേഷൻ വ്യാപാരികളും രോഗ വ്യാപനത്തിനിടയിലും വിശ്രമില്ലാതെ ജോലി ചെയ്തത് കാരണം കൊവിഡ് ബാധിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്.
മുന്നണിപോരാളികൾക്ക് സമാനമായ പ്രവർത്തനം കാഴ്ചവച്ചിട്ടും അവഗണന മാത്രമാണ് ലഭിക്കുന്നത്. സർക്കാരിൽ നിന്ന് കിറ്റ് കിട്ടാൻ വൈകിയാലും പഴി വ്യാപാരികൾക്കാണ്. പലപ്പോഴും ഇതേച്ചൊല്ലിയുള്ള തർക്കം വ്യാപാരികളെ മാനസികമായ പ്രയാസത്തിനിടയാക്കുന്നു. വിശ്രമവും ഇടവേളകളുമില്ലാതെ ജോലി ചെയ്യുന്ന വ്യാപാരികൾക്ക് കിട്ടുന്നതോ തുച്ഛമായ വേതനവും.
സാധാരണ റേഷൻ വിതരണത്തിന് പുറമെയാണ് ഭക്ഷ്യകിറ്റ് വിതരണം. ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് സൂക്ഷിക്കാൻ ഭൂരിഭാഗം റേഷൻകടകളിലും സൗകര്യമില്ല. ഇവ സൂക്ഷിക്കുന്നതിന് പ്രത്യേക കടമുറികൾ വാടകയ്ക്കെടുക്കണം. വാടകത്തുക പോലും ശമ്പളത്തിൽ നിന്ന് കൊടുക്കുന്നതോടെ വ്യാപാരികൾക്ക് ലഭിക്കുന്നത് കാർഡുടമകളുടെ ചീത്തവിളിയും അവഗണനയും മാത്രമാണ്.
ജില്ല തിരിച്ചുള്ള റേഷൻകടകൾ
. തിരുവനന്തപുരം- 1857
. കൊല്ലം- 1418,
. പത്തനംതിട്ട- 825
. ആലപ്പുഴ- 1244
. കോട്ടയം- 964
. ഇടുക്കി- 696
. എറണാകുളം- 1332
. തൃശൂർ- 1194
. പാലക്കാട്- 941
. മലപ്പുറം- 1240
. കോഴിക്കോട്- 960
. വയനാട്- 314
. കണ്ണൂർ- 858
. കാസർകോട്- 391
45 കിന്റൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന ഒരു വ്യാപാരിക്ക് പ്രതിമാസം കിട്ടുന്നത് 18000 രൂപയാണ്. അതിൽ നിന്ന് കടവാടക, കറന്റ് ബില്ല്, സഹായി, ചുമട്ടുതൊഴിലാളി എന്നിവർക്കുള്ള കൂലി, മറ്റു ചെലവുകൾ എന്നിവ കഴിച്ചാൽ കൈയ്യിൽ അവശേഷിക്കുക തുച്ഛമായ തുകയാണ്. 2020 ഏപ്രിലിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. നിലവിലെ പത്തുമാസത്തെ കമ്മിഷൻ തുക ഓണത്തിന് മുമ്പ് ഒരുമിച്ച് നൽകിയാൽ വ്യാപാരികൾക്ക് വലിയ ആശ്വാസമാകും.
- ടി. മുഹമ്മദാലി, സംസ്ഥാന സെക്രട്ടറി, ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |