റാന്നി: പരീക്ഷയെഴുതാൻ കോളേജിലെത്താൻ ബസ് കിട്ടാതെ സങ്കടപ്പെട്ട സാന്ദ്രയ്ക്ക് മുന്നിൽ ദൈവദൂതനെപ്പോലെ എത്തിയത് കെ.എസ്.ആർ.ടി.സി കണ്ടക്ടർ. സാന്ദ്രയെ കോളേജിൽ ബൈക്കിലെത്തിച്ചത് കെ.എസ്.ആർ.ടി.സി റാന്നി ഡിപ്പോയിലെ കണ്ടക്ടറായ സതീഷാണ്. തന്റെ ഭാവിയെത്തന്നെ ബാധിക്കുമായിരുന്ന സാഹചര്യത്തിൽ തുണയായെത്തിയ കണ്ടക്ടറെക്കുറിച്ച് സാന്ദ്ര ഫേസ് ബുക്കിൽ എഴുതിയതോടെയാണ് സതീഷിന്റെ നൻമ നാടറിഞ്ഞത്.
വെച്ചൂച്ചിറ പോളി ടെക്നിക്ക് കോളേജിലെ അവസാന വർഷ ബയോ മെഡിക്കൽ എൻജിനീറിങ് വിദ്യാർത്ഥിനിയാണ് അടൂർ സ്വദേശിയായ സാന്ദ്രാ ശിവരാജൻ. 14നായിരുന്നു ഫിസിക്സ് പരീക്ഷ. ബസുകൾ കുറവായതിനാൽ വൈകി ഉച്ചയോടെ റാന്നി ഡിപ്പോയിലെത്തിയെങ്കിലും വെച്ചൂച്ചിറക്കുള്ള ബസ് കിട്ടിയില്ല. രണ്ടുമണിക്കാണ് പരീക്ഷ. 3.10 നായിരുന്നു വെച്ചൂച്ചിറയ്ക്കുള്ള അടുത്ത ബസ്. പരീക്ഷ എഴുതാൻ കഴിയാത്തതിൽ സങ്കടപ്പെട്ട് കരഞ്ഞ സാന്ദ്രയെ കണ്ട സതീഷും മറ്റുള്ളവരും കാര്യം തിരക്കി. അന്ന് ഡ്യൂട്ടിയിലില്ലായിരുന്ന സതീഷ് ഉടൻതന്നെ സഹപ്രവർത്തകന്റെ ബൈക്ക് വാങ്ങി സാന്ദ്രയെ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് കോളേജിൽ എത്തിച്ചു.
കഴിഞ്ഞ ദിവസം റാന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഞാൻ കുറച്ചു ദൈവങ്ങളെ കണ്ടു എന്നായിരുന്നു സാന്ദ്ര ഇതേക്കുറിച്ച് ഫേസ് ബുക്കിൽ എഴുതിയത്. യാതൊരു മുൻപരിചയവും ഇല്ലാത്ത തന്നെ സഹായിച്ച സതീഷിനും ഡിപ്പോയിലെ മറ്റു ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും സാന്ദ്ര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |