പത്തനംതിട്ട: കൊവിഡിന്റെ രണ്ടാം തരംഗത്തിലും അടിതെറ്റിയ ഹരിത കർമ്മ സേനകൾ ജില്ലയിൽ സജീവമാകാൻ തുടങ്ങി . പരിശീലനങ്ങളും റിവ്യൂ മീറ്റിംഗുകളും നടന്നുവരികയാണ്. മാസങ്ങളായി മാലിന്യ ശേഖരണ കേന്ദ്രങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു. ശേഖരണ കേന്ദ്രങ്ങളുടെ ചുറ്റുവട്ടത്ത് ദുർഗന്ധവുമുണ്ട്.
ജംഗ്ഷനുകൾ, പ്രധാന നിരത്തുകൾ എന്നിവിടങ്ങളിലാണ് മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നതിനാൽ പൊതുജനങ്ങളെയും ഇത് വലിയ രീതിയിൽ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട്.
ശുചിത്വ കേരളം മിഷന്റെ ചുമതലയിലാണ് ഹരിതകർമ്മസേന പ്രവർത്തിക്കുന്നത്. കൊവിഡ് കാലത്ത് നിശ്ചലമായ സേന അടുത്തമാസമാദ്യമോടെ പ്രവർത്തനസജ്ജമാകും. ഓരോ മേഖലയിലെയും ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഹരിതകർമ്മസേനയ്ക്ക് ദൈനംദിന പ്രവർത്തനങ്ങളിലേക്ക് ഇടപെടാനും ആകുന്നില്ല. രോഗവ്യാപനം കുറഞ്ഞ പഞ്ചായത്തുകളിൽ സേനയുടെ പ്രവർത്തനം പുനരാരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.മാലിന്യ സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിയുമായി മുഴുവൻ ഗ്രാമപഞ്ചായത്തുകളും കരാറുമുണ്ടാക്കിയിട്ടുണ്ട്. അടൂർ, പന്തളം നഗരസഭകളിലും ഹരിതകർമ്മസേനയെ ഉപയോഗപ്പെടുത്തിയാണ് മാലിന്യ സംസ്‌കരണം. ഒരോ വാർഡിലും രണ്ട് പേർ വീതമെങ്കിലും സേനാംഗങ്ങൾ ഉണ്ടാകും.
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി
1489 പേരെയാണ് ഹരിതകർമ സേനയിലേക്ക് തുടക്കത്തിൽ നിയോഗിച്ചിരുന്നത്.
മാലിന്യം ശേഖരിക്കാനും തരംതിരിച്ച് സൂക്ഷിക്കാാനും 37 സ്ഥിരം കേന്ദ്രങ്ങൾ 16 താത്കാലിക കേന്ദ്രങ്ങൾ.
പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഹരിതകർമ്മസേനാംഗങ്ങൾക്ക് 750 രൂപ അടിസ്ഥാന വേതനമായി നിശ്ചയിച്ചിട്ടുണ്ട്. യൂസർഫീ ഇനത്തിലും പാഴ് വസ്തുക്കൾ വിറ്റുകിട്ടുന്ന തുകയും ചേർത്താൽ നിശ്ചിത വരുമാനം ഉറപ്പാക്കാനാകുന്നില്ലെങ്കിൽ അതിനു മാത്രമായി സർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകാൻ അനുമതിയുണ്ട്. അടിസ്ഥാന വേതനമായ 750 രൂപ ഉറപ്പാക്കുന്നതിലേക്കാണ് ഈ നിർദ്ദേശം. മാലിന്യ ശേഖരണത്തിൽ വീഴ്ച വരുത്തിയ തദ്ദേശസ്ഥാപനങ്ങൾക്ക് വയബലിറ്റി ഗ്യാപ് ഫണ്ട് വിനിയോഗിക്കാൻ അനുമതിയില്ല.
"ലോക്ക് ഡൗണും കൊവിഡും കാരണമാണ് ഹരിത കർമ്മ സേനകളുടെ പ്രവർത്തനം ഇടയ്ക്ക് നിലച്ചത്. വീണ്ടും പ്രവർത്തനം സജീവമാക്കാനുള്ള ശ്രമം നടക്കുകയാണ്. ഉടൻ തന്നെ എല്ലാ സ്ഥലങ്ങളിലും പ്രവർത്തനമാരംഭിക്കും. അറുപത് കഴിഞ്ഞവരെ അംഗങ്ങളാകുന്നതിൽ നിന്ന് ഒഴിവാക്കും. പകരം ഇവരെ തരംതിരിക്കൽ ജോലി ഏൽപ്പിക്കും. "
ആർ. രാജീവ്
ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |