തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന സിനിമ ഷൂട്ടിംഗ് നാളെ മുതൽ വീണ്ടും തുടങ്ങും. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തിൽ ഇതിനായി മാർഗരേഖ രൂപീകരിച്ചു. മുപ്പത് ഇന മാർഗ രേഖയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒ ടി ടി പ്ലാറ്റ്‌ഫോം ഉൾപ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാർഗ രേഖ ബാധകമായിരക്കും.
ഷൂട്ടിംഗിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം അമ്പത് ആയി നിജപ്പെടുത്തണം.ഷൂട്ടിംഗിൽ പങ്കെടുക്കുന്നതിന് നാൽപത്തിയെട്ട് മണിക്കൂർ മുമ്പുള്ള ആർ ടി പി സി ആർ പരിശോധന ഫലം,രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ വിശദാംശങ്ങൾ എന്നിവ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫെഫ്ക എന്നിവയിലേക്ക് മെയിൽ ആയി അയയ്ക്കണം.എന്നും രാവിലെ ലൊക്കേഷനിലെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം.സന്ദർശകരെ പരമാവധി ഒഴിവാക്കണം.ലൊക്കേഷൻ സ്ഥലത്ത് നിന്നോ താമസ സ്ഥലത്തു നിന്നോ പുറത്തു പോകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം.
ഇൻഡോർ ഷൂട്ടിംഗിനാണ് നിലവിൽ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളെതുടർന്ന് സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് അനുമതിയില്ലായിരുന്നു. തുടർന്ന് സിനിമാ ചിത്രീകരണം അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് നിയന്ത്രണങ്ങളോടെ ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകിയത്. ഇതിനുള്ള മാർഗനിർദ്ദേശം തയ്യാറാക്കാനും സിനിമാ സംഘടനകളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |