മെക്ക: ആഗോള സമാധാനത്തിനായി പ്രാർത്ഥിച്ചും പകർച്ചവ്യാധിയുടെ ആഘാതത്തിൽ നിന്ന് ലോകരെ രക്ഷിക്കണമേയെന്ന് അള്ളാഹുവിനോട് അപേക്ഷിച്ചും ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്നലെ നടന്നു. 150 രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയ 60,000ത്തോളം തീർത്ഥാടകർ ഒന്നിച്ച് ഒരേ മനസായി അറഫയിൽ സംഗമിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തീർത്ഥാടനം. 1000ത്തോളം മലയാളികളടക്കം 5000ത്തിലധികം ഇന്ത്യക്കാരും പങ്കെടുത്തു. നാല് ലക്ഷത്തിലധികം തീർത്ഥാടകരെ ഉൾക്കൊള്ളാൻ സൗകര്യമുള്ള നമിറ പള്ളിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10,000 പേരെ മാത്രമാണ് ഒരുസമയം പ്രവേശിപ്പിച്ചത്. കാരുണ്യത്തിന്റെ മലയായ ജബലുറഹ്മയിൽ അണിനിരന്ന് എല്ലാവരും കരളുരുകി പ്രാർത്ഥിച്ചു.
ഇന്നലെ രാത്രി മുസ്ദലിഫയിൽ എത്തിയ തീർത്ഥാടകർ ഇന്നു രാവിലെ മിനായിൽ പ്രവേശിക്കും. ഇന്ന് ബലിപെരുന്നാൾ ദിനത്തിൽ ആദ്യ കല്ലേറ് നടത്തും. സാത്താന്റെ പ്രതീകമായ ജംറയിൽ കല്ലേറു കർമ്മം നടത്താനുള്ള ചെറു കല്ലുകൾ മുസ്‌ദലിഫയിൽ നിന്നു ശേഖരിക്കുകയാണ് പതിവ്. ഇത്തവണ അണുവിമുക്തമാക്കിയ കല്ലുകൾ ഹജ്ജ് മന്ത്രാലയം തീർത്ഥാടകർക്ക് നൽകും.
അകലംപാലിച്ച് കല്ലെറിയാൻ വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്.
ജംറത്തുൽ അഖബയിലാണ് കല്ലേറ് നടത്തുക. ബലി അർപ്പണവും തലമുണ്ഡനവും ത്വവാഫുൽ ഇഫാദയും പൂർത്തിയാക്കി രണ്ടു ദിവസം കൂടി തീർത്ഥാടകർ മിനായിൽ തങ്ങും. മിനായിൽനിന്നു മക്ക ഹറം പള്ളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം കൂടി നിർവഹിക്കുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്ക് പ്രാഥമിക വിരാമമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |