കൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിലെ രണ്ടാം പ്രതി അർജുൻ ആയങ്കി മുമ്പും കള്ളക്കടത്തു നടത്തിയിരുന്നെന്നും, ഇയാളുടെ വരുമാനമാർഗ്ഗങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും ഭാര്യ അമല മൊഴി നൽകിയതായി സാമ്പത്തിക കുറ്റവിചാരണയുടെ ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിൽ കസ്റ്റംസ് സംഘം വ്യക്തമാക്കി.
അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയെ എതിർത്താണ് കസ്റ്റംസ് ഇക്കാര്യം വിശദീകരിച്ചത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങളുമായി അർജുന് ബന്ധമുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മുന്നറിയിപ്പു നൽകിയിരുന്നെന്നും അമല മൊഴി നൽകിയിട്ടുണ്ട്. അർജുന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2020 മുതൽ ഇയാൾ സ്വർണക്കടത്തു നടത്തിയതിനുള്ള തെളിവുകൾ ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖ്, മൂന്നാം പ്രതി അജ്മൽ എന്നിവരുടെയും അമല, മുഹമ്മദ് ഷാഫി എന്നിവരുടെയും മൊഴികൾ മുദ്രവച്ച കവറിൽ കോടതിയിൽ നൽകി. വാദം പൂർത്തിയായതോടെ ,അർജുന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച വിധി പറയാൻ മാറ്റി.
കസ്റ്റംസിന്റെ റിപ്പോർട്ടിൽ നിന്ന്
അർജുൻ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമ സജേഷിനെ ചോദ്യം ചെയ്തിരുന്നു. അർജുന് കള്ളക്കടത്തുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളുണ്ടെന്നും ക്രിമിനൽ സംഘങ്ങളുമായി അടുപ്പമുണ്ടെന്നും അറിഞ്ഞപ്പോൾ കാറിന്റെ ഉടമസ്ഥാവകാശം തന്റെ പേരിൽ നിന്ന് മാറ്റണമെന്ന് സജീഷ് ആവശ്യപ്പെട്ടെങ്കിലും,അർജുൻ നിരസിച്ചു. കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്ന സംഘത്തിന്റെ മുഖ്യ സൂത്രധാരനാണ് അർജുനെന്ന് അറിയാമായിരുന്നെന്നും, ജീവനു ഭീഷണിയാകുമെന്നതിനാൽ ആരോടും പറഞ്ഞില്ലെന്നും സജേഷിന്റെ മൊഴിയിലുണ്ട്.
സ്വർണക്കടത്തിൽ അർജുന് പങ്കുണ്ടെന്നും വിവിധ എയർപോർട്ടുകൾ വഴി കടത്തുന്ന സ്വർണം തട്ടിയെടുക്കുന്ന സംഭവങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും മറ്റൊരു പ്രതി അജ്മലും വെളിപ്പെടുത്തിയിട്ടുണ്ട്. അർജുന്റെ സംഘത്തിലെ അംഗങ്ങളെക്കുറിച്ചും അജ്മൽ മൊഴി നൽകി. ഇവരിൽ ചിലർക്ക് വലിയ രാഷ്ട്രീയ ബന്ധമുണ്ട്.
അർജുൻ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉറച്ച അനുയായിയാണെന്ന് ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച് യുവാക്കളെ ഇയാൾ ആകർഷിച്ചിരുന്നു.
കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന രണ്ടു പ്രതികളുടെ പേരു പറഞ്ഞാണ് അർജുൻ സ്വർണക്കടത്ത് സംഘങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നത്. ഇവരുടെ പങ്ക് കണ്ടെത്താനും അന്വേഷണം വേണം. കേസിലെ സാക്ഷികളിലേറെയും കണ്ണൂരിൽ നിന്നുള്ളവരായതിനാൽ, പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും.
ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്തു
കൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിൽ കണ്ണൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 11ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഓഫീസിൽ ഹാജരായ തില്ലങ്കേരിയെ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്.
സ്വർണ ക്വട്ടേഷൻ കേസിൽ കസ്റ്റംസ് അറസ്റ്റു ചെയ്ത അർജുൻ ആയങ്കിയുമായി തില്ലങ്കേരിക്ക് ബന്ധമുണ്ടെന്ന മറ്റു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. അഭിഭാഷകനൊപ്പമാണ് എത്തിയത്. കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പരോളിൽ കഴിയുകയാണ് തില്ലങ്കേരി. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്, സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘങ്ങളുമായി ആകാശ് തില്ലങ്കേരിക്ക് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ സംശയം. ഇയാളുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
ടി.പി.വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയും ആകാശിനെതിരെ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |