ന്യൂഡൽഹി: ഗോമൂത്രവും ചാണകവും കൊവിഡ് ചികിത്സയ്ക്ക് ഗുണം ചെയ്യുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മണിപ്പൂരി സാമൂഹിക പ്രവർത്തകൻ എറേന്ദ്രോ ലെയ്‌ചോംബാമിനെ അടിയന്തരമായി മോചിപ്പിച്ച് സുപ്രീംകോടതി. എറേന്ദ്രോയെ 1000 രൂപയുടെ വ്യക്തിഗത ജാമ്യത്തിൽ വിട്ടയയ്ക്കാനും ജയിൽ മോചനത്തിന്റെ ഉത്തരവ് ഇന്നലെ വൈകിട്ട് അഞ്ചിന് മുമ്പ് കോടതിയിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
ഒരു ദിവസം പോലും യുവാവിനെ ജയിലിടാൻ അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ ഷാ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. എറേന്ദ്രോ ജയിലിൽ തുടരുന്നത് മൗലിക അവകാശ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. മണിപ്പൂർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന സൈഖോം ടിക്കേന്ദ്ര കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ഗോമൂത്രവും ചാണവും കൊറോണയ്ക്കുള്ള ചികിത്സയല്ലെന്ന് എറേന്ദ്രോ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തുടർന്ന് മണിപ്പൂർ ബി.ജെ.പി സംസ്ഥാന നേതാക്കൾ പരാതി നൽകുകയും കഴിഞ്ഞ മേയിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എറേന്ദ്രോയുടെ മോചനത്തിനായി പിതാവ് എൽ. രഘുമണി സിംഗാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി നാളെത്തേക്ക് മാറ്റിവയ്ക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പൊതുഭരണത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് 37 കാരനായ എറേന്ദ്രോ. ഇറോം ശർമിളയുടെ അടുത്ത അനുയായിയായിരുന്നു.
മണിപ്പൂരിലെ അടിച്ചമർത്തലുകളെയും പട്ടാള അധിനിവേശത്തിനെതിരെയും നിരന്തരം പ്രതിഷേധിച്ചിരുന്നു. രാജ്യസഭാ എം.പി. സനജോബ ലീഷെംബയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും അപമാനിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ 2020ലും എറേന്ദ്രോയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പിന്നീട് ജാമ്യം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |