ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ അടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം ബഹളമയമായി.
പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തി. ബഹളം മൂലം പലവട്ടം നിറുത്തിവച്ച ശേഷം രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. കൊവിഡ് വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ആറിന് സഭാനേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ജൂലായ് ഏഴിന് സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താൻ ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എഴുന്നേറ്റതോടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷാംഗങ്ങൾ ബഹളം തുടങ്ങി. നിരവധി വനിത, ദളിത് അംഗങ്ങളും കർഷകരും ഗ്രാമീണരും പിന്നാക്ക സമുദായാംഗങ്ങളും മന്ത്രിമാരായത് പലർക്കും ദഹിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പ്രസംഗം തടസപ്പെട്ടതിനാൽ മന്ത്രിമാരെ പരിചയപ്പെടുത്തിയതായുള്ള രേഖ സഭ അംഗീകരിച്ചു. പിന്നീട് രാജ്യസഭയിലും പ്രതിപക്ഷം പ്രധാനമന്ത്രിയെ പ്രസംഗിക്കാൻ അനുവദിച്ചില്ല. മന്ത്രിമാരെ പരിചയപ്പെടുത്തൽ തടസപ്പെടുത്തുന്നത് സഭാ ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞു. ബി.ജെ.പി രാജ്യസഭാ നേതാവ് പിയൂഷ് ഗോയലും പ്രതിപക്ഷ നടപടിയെ വിമർശിച്ചു.
അടിയന്തര പ്രമേയങ്ങളുടെ പ്രവാഹം
വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ എം.പിമാർ നൽകിയ അടിയന്തര പ്രമേയങ്ങളുടെ ഒഴുക്കായിരുന്നു വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ. പ്രമേയത്തിന് നോട്ടീസ് നൽകിയവരിൽ ഏറെയും കേരളത്തിൽ നിന്നുള്ള എം.പിമാർ.
ലോക്സഭയിൽ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ പ്രതാപൻ (പെഗാസിസ് വിഷയം), ഡീൻ കുര്യാക്കോസ് (ഡൽഹിയിൽ പള്ളി പൊളിച്ച വിഷയം),അടൂർ പ്രകാശ്, എം.എം ആരിഫ്, ഹൈബി ഈഡൻ, രമ്യ ഹരിദാസ് (ഇന്ധന വിലവർദ്ധനവ്), ബെന്നി ബെഹ്‌നാൻ, മുഹമ്മദ് ഫൈസൽ (ലക്ഷദ്വീപ് വിഷയം), രാജ്യസഭയിൽ ഇന്ധന, അവശ്യസാധനങ്ങളുടെ വിലവർദ്ധനവിനെതിരെ കോൺഗ്രസ് എം.പി. കെ.സി. വേണുഗോപാൽ, പെഗാസിസ് വിഷയത്തിൽ സി.പി.ഐ അംഗ ബിനോയ് വിശ്വം, കർഷക പ്രതിഷേധ വിഷയത്തിൽ സി.പി.എം എംപിമാരായ ഇളമരം കരീം, വി.ശിവദാസൻ എന്നിവരും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
അടിയന്തര പ്രമേയങ്ങൾ ഇരുസഭകളിലും തള്ളിയതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. ലോക്‌സഭ ആദ്യം രണ്ടുമണിവരെയും പിന്നീട് മൂന്നുമണി വരെയും നിറുത്തിവച്ചു.
മൂന്നരയ്ക്ക് ഐടി, നിയമ മന്ത്രി അശ്വനി വൈഷ്ണവ് പെഗാസസ് വിഷയത്തിൽ പ്രസ്താവന നടത്തിയതിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച രാജ്യസഭയും ഒന്നിലധികം തവണ നിറുത്തിവച്ചിരുന്നു. തുറമുഖ മന്ത്രി സർബാനന്ദ് സൊനോവാൾ മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിഞ്ഞു.
ഇന്ധവില വിലവർദ്ധനവിനെതിരെ പ്രതിഷേധിക്കാൻ തൃണമൂൽ എം.പിമാർ ഇന്നലെ സൈക്കിളിലാണ് പാർലമെന്റിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |