ന്യൂഡൽഹി: കൊവിഡിൽ സാമ്പത്തിക പ്രതിസന്ധിയിലായ എം.എസ്.എം.ഇകൾക്ക് മൂലധനം ഉറപ്പാക്കാനായി ആത്മനിർഭർ പാക്കേജിലുൾപ്പെടുത്തി കേന്ദ്രം ആവിഷ്‌കരിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീം (ഇ.സി.എൽ.ജി.എസ്) എന്ന പ്രത്യേക വായ്‌പാ പദ്ധതി ഇതുവരെ നേട്ടമായത് 1.09 കോടി പേർക്ക്. ജൂലായ് രണ്ടുവരെയുള്ള കണക്കുപ്രകാരം 2.73 ലക്ഷം കോടി രൂപയുടെ വായ്‌പകൾക്കാണ് അനുമതി നൽകിയതെന്ന് കേന്ദ്ര എം.എസ്.എം.ഇ മന്ത്രി നാരായൺ റാണെ രാജ്യസഭയിൽ പറഞ്ഞു. ഇതിൽ, 2.14 ലക്ഷം കോടി രൂപ ഇതുവരെ വിതരണം ചെയ്‌തു. ഇതിൽ, 1.65 ലക്ഷം കോടി രൂപയാണ് കേന്ദ്ര ഗ്യാരന്റി.
നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനി (എൻ.സി.ജി.ടി.സി) മുഖേനയാണ് വായ്‌പാ പദ്ധതി നടപ്പാക്കുന്നത്. നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനമാണ് പുതിയ വായ്‌പയായി സംരംഭകർക്ക് ലഭിക്കുക. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ. നാലു വർഷമാണ് വായ്‌പയുടെ തിരിച്ചടവ് കാലാവധി. മുതലിന് ആദ്യ 12 മാസം മോറട്ടോറിയം ലഭിക്കും. ബാങ്കുകളിൽ പലിശ 9.25 ശതമാനം. എൻ.ബി.എഫ്.സികളിൽ 14 ശതമാനം.
തുടക്കത്തിൽ എം.എസ്.എം.ഇകൾക്കായാണ് പദ്ധതി നടപ്പാക്കിയതെങ്കിലും പിന്നീട് ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി കെ.വി. കാമത്ത് അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതി കണ്ടെത്തിയ, കൊവിഡിൽ വൻ പ്രതിസന്ധിയിലായ 26 മേഖലകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി. ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ഊർജം, ടെക്‌സ്‌റ്റൈൽ, ആരോഗ്യരംഗം, വ്യോമയാനം, റീട്ടെയിൽ, സിമന്റ്, നിർമ്മാണം, ഹോട്ടൽ, റെസ്‌റ്റോറന്റ്, കാറ്ററിംഗ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇതുവരെ വായ്‌പാ തിരിച്ചടവിൽ കുടിശിക ഇല്ലാത്ത, സ്‌റ്റാൻഡേർഡ് അക്കൗണ്ടുകൾക്കാണ് ഇ.സി.എൽ.ജി.എസ് വായ്‌പ അനുവദിച്ചിരുന്നത്.
50 കോടി മുതൽ 500 കോടി രൂപവരെ നിലവിൽ വായ്‌പാ തിരിച്ചടവുള്ളവരാണ് അർഹർ. ഇനിമുതൽ 2020 ഫെബ്രുവരി 29ലെ കണക്കുപ്രകാരം 31 മുതൽ 60 ദിവസം വരെ തിരിച്ചടവ് കുടിശികയുള്ള സ്‌പെഷ്യൽ മെൻഷൻ അക്കൗണ്ട് (എസ്.എം.എ - 0/1) ഉടമകൾക്കും വായ്‌പ ലഭിക്കും.
പൂർണമായും സർക്കാരിന്റെ ഗ്യാരന്റിയോടെ കൂടുതൽ വായ്‌പ നേടാനുള്ള അവസരമാണ് സംരംഭകർക്ക് ലഭിക്കുന്നത്. ഈ തുക പ്രയോജനപ്പെടുത്തി കുടിശിക വീട്ടുകയോ സംരംഭം പുനരുജ്ജീവിപ്പിക്കുകയോ ചെയ്യാം. കൊവിഡിൽ സംരംഭങ്ങൾ പൂട്ടുന്നതും തൊഴിൽനഷ്‌ടമുണ്ടാവുന്നതും ചെറുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |