ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലും വിജയിച്ചു
ആലപ്പുഴ: മതിയായ യോഗ്യതയില്ലാതെ വ്യാജ അഭിഭാഷക കോടതിയിൽ പ്രാക്ടീസ് ചെയ്തത് രണ്ടര വർഷം. ഇതിനിടെ, നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. ഒടുവിൽ പിടിയിലാകുമെന്നായപ്പോൾ അഭിഭാഷക മുങ്ങി. കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ലായേഴ്സ് കോൺഗ്രസിന്റെ സജീവ പ്രവർത്തകയായ ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് ഒളിവിൽ പോയത്. ഇവർക്കെതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷൻ സെക്രട്ടറി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് സെസി സേവ്യർ തട്ടിപ്പ് നടത്തിയത് മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ചായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആദ്യം ആലപ്പുഴയിൽ ട്രെയിനിയായി എത്തുകയും ഒരുമാസത്തിന് ശേഷം സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. നിയമപഠനം നടത്തിയ ഇവർ പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവർത്തിക്കുകയായിരുന്നു. സെസി സേവ്യർ നിയമപഠനത്തിൽ വിജയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴ ബാർ അസോസിയേഷനിൽ ഊമക്കത്ത് ലഭിച്ചിരുന്നു. തുടർന്ന് ബാർ അസോസിയേഷൻ ഇവരോട് വിശദീകരണം ചോദിച്ചു. ഇവർ നൽകിയ നമ്പറിൽ ഇങ്ങനെ ഒരു പേരുകാരി ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് നോട്ടീസ് നൽകിയിരുന്നു. ഇതിനിടയിലാണ് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച് സെസി സേവ്യർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എക്സിക്യൂട്ടീവ് അംഗമെന്ന നിലയിൽ ആറ് മാസത്തോളം ലൈബ്രറിയുടെ ചുമതലയും വഹിച്ചു. ബംഗളൂരുവിൽ ആണ് സെസി സേവ്യർ പഠിച്ചത്. കൂടെ പഠിച്ചവർ വിവരം അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് അറിയുന്നത്. ആലപ്പുഴയിലെ മിക്ക കോടതികളിലും ഇവർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. കോടതി നിർദേശ പ്രകാരം നിരവധി കമ്മിഷനുകളിലും ഇവർ പ്രവർത്തിച്ചിട്ടുണ്ടെന്നും അറിയുന്നു. നിലവിലെ സാഹചര്യത്തിൽ ഇവയൊക്കെ ചോദ്യം ചെയ്യപ്പെട്ടേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |