തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള (78) അന്തരിച്ചു. 1987 മുതൽ 1991 വരെ നായനാർ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ന് പഴവടിയിലെ വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഇന്നലെ രാത്രി ഭക്ഷണത്തിന് ശേഷം കസേരയിൽ വിശ്രമിക്കവെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞു വീണത്. കൊവിഡ് പരിശോധനക്കായി മൃതദേഹം മെഡിക്കൽ
കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം നെടുമങ്ങാട് സത്രം ജംഗ്ഷന് സമീപത്തെ വസതിയിൽ കൊണ്ടുവരും.
ആദ്യകാല സ്റ്റുഡന്റസ് കോൺഗ്രസ് നേതാവായ പിള്ള KSU ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, DCC പ്രസിഡന്റ്, KPCC ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇടതുപക്ഷത്തേക്ക് മാറിയ അദ്ദേഹം നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു.
വായനയിലും എഴുത്തിലും തല്പരനായ പിള്ള ഏതു വിഷയത്തിലും അറിവ് സമ്പാദിച്ചു.നല്ലൊരു
പ്രാസംഗികനുമാണ്. അനുസ്മരണം എന്ന മാസികയും കുറെക്കാലം നടത്തി. സ്വന്തമായി കേരള വികാസ് പാർട്ടി രൂപീകരിച്ചെങ്കിലും കോൺഗ്രസിൽ അദ്ദേഹം വീണ്ടും തിരിച്ചെത്തി. ഇടക്കാലത്തു കോൺഗ്രസ് എസ്സിൽ ചേർന്നെങ്കിലും പിന്നീട് അതുപേക്ഷിച്ചു സജീവ രാഷ്ട്രീയത്തിൽ നിന്നു മാറി നടന്നു.
ഭാര്യ: ഗിരിജ. മക്കൾ: അശ്വതി ശങ്കർ, അമ്പിളി ശങ്കർ. മരുമക്കൾ: വിശാഖ്, ശ്യാം നാരായണൻ. സംസ്‌കാരം വൈകിട്ട് 5മണിക്ക് ഔദ്യോഗിക ബഹുമതിയോടെ നെടുമങ്ങാട് ശാന്തി തീരത്ത് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |