കുമ്മാട്ടി അരവിന്ദന്റെ അസാധാരണ ചിത്രങ്ങളിലൊന്നാണെന്ന് ലോക പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്കോർസെ പറയുന്നു.
വിപുലമായപ്രേക്ഷക സമൂഹത്തിനു മുന്നിലേക്ക് ചിത്രമെത്താൻ ഇത് സഹായകമാകുമെന്നും സ്കോർസെ പറഞ്ഞു
വിഖ്യാത മലയാള ചലച്ചിത്രകാരൻ ജി.അരവിന്ദൻ സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രം കുമ്മാട്ടി നൂതനസാങ്കേതിക വിദ്യയാൽ മുഖം മിനുക്കി വീണ്ടും പ്രദർശനത്തിന് തയ്യാറാകുന്നു.നെഗറ്റീവ് നഷ്ടമായ ചിത്രത്തെ നാഷണൽ ഫിലിം ആർക്കൈവ്സിൽ നിന്ന് ലഭ്യമായ പ്രിന്റ് ഉപയോഗിച്ചാണ് ടെക്നിക്കൽ കറക്ഷൻ നടത്തുന്നത്.
ലോക പ്രശസ്ത സംവിധായകനായ മാർട്ടിൻ സ്കോർസെ തുടങ്ങിവച്ച ഫിലിം ഫൗണ്ടേഷൻസ് വേൾഡ് സിനിമാ പ്രോജക്ടും ഇന്ത്യക്കാരനായ ചലച്ചിത്രകാരൻ ശിവേന്ദ്രസിംഗ് ദുൻഗർപൂരിന്റെ ഹെറിട്ടേജ് ഫൗണ്ടേഷനുമായി ചേർന്നാണ് ഇറ്റലിയിലെ ഇമാജിൻ റെട്രോവറ്റ ലാബിൽ റീസ്റ്റോറേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.ചിത്രം ജൂലായ് 27 ന് ഇറ്റലിയിലെ ബൊളോഗന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും.കുമ്മാട്ടി അരവിന്ദന്റെ അസാധാരണ ചിത്രങ്ങളിലൊന്നാണെന്ന് മാർട്ടിൻ സ്കോർസെ പറയുന്നു.വിപുലമായ പ്രേക്ഷക സമൂഹത്തിനു മുന്നിലേക്ക് ചിത്രമെത്താൻ ഇത് സഹായകമാകുമെന്നും സ്കോർസെ പറഞ്ഞു.
1979 ൽ അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടിയുടെ ഛായാഗ്രഹണം നിർവഹിച്ചത് ഷാജി എൻ.കരുണായിരുന്നു. ഇപ്പോൾ കുമ്മാട്ടിയുടെ റീസ്റ്റോറേഷൻ പ്രവർത്തനങ്ങളിൽ ഷാജിയുടെ നിർണായകമായ പിന്തുണയുണ്ട്." ചിത്രത്തിന്റ പ്രിന്റിന് നല്ല ക്വാളിറ്റി ഉണ്ടാവില്ല.ഗ്രീൻ പൂർണമായും നഷ്ടമായ ,നിറം ഏറെക്കുറെ പോയ ഒരു മജന്ത കളറിലാണ് പ്രിന്റ് ഉള്ളത്. ഇപ്പോൾ അന്ന് ഷൂട്ട് ചെയ്തപ്പോഴുള്ള ഓർമ്മകളിൽ നിന്നുമാണ് ഞാൻ ആ കണക്കുകൾ പറഞ്ഞുകൊടുക്കുന്നത്. "- ഷാജി.എൻ.കരുൺ പറഞ്ഞു. കാസർകോടായിരുന്നു കുമ്മാട്ടി ചിത്രീകരിച്ചത്.കാവാലത്തിന്റെ ബന്ധുവായ രാവുണ്ണിപ്പണിക്കരാണ് കുമ്മാട്ടിയായി അഭിനയിച്ചത്.കുട്ടികളെ ആകർഷിക്കുന്ന കുമ്മാട്ടി പാട്ടും സംഗീതവുമായി നാടെങ്ങും അലഞ്ഞുനടക്കുന്നു. നാട്ടരങ്ങും മിത്തും എല്ലാം ഇടകലർത്തി അരവിന്ദൻ തീർത്ത ഈ ചലച്ചിത്ര ശിൽപ്പത്തിന് നാലു പതിറ്റാണ്ടിനുശേഷവും പ്രസക്തിയേറുന്നു എന്നത് അരവിന്ദൻ എന്ന അതുല്യ സംവിധായകന്റെ പ്രതിഭയെയാണ് ചൂണ്ടിക്കാണിക്കുന്നത്. അരവിന്ദന്റെ മകൻ രാമുവും ഇതിൽ സഹകരിക്കുന്നുണ്ട്.ചിത്രത്തിന്റെ നിർമ്മാതാവായ ജനറൽ പിക്ച്ചേഴ്സ് രവീന്ദ്രനാഥൻ നായരുടെ അനുമതിയോടെയാണ് റീസ്റ്റോറേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത്.
നാഷണൽ ആർക്കൈവ്സ് ഡയറക്ടറായിരുന്ന പി.കെ.നായരെക്കുറിച്ച് ഡോക്യുമെന്ററി എടുത്ത സംവിധായകനാണ് ശിവേന്ദ്രസിംഗ് ദുൻഗർപൂർ.
വിസ്മൃതിയിലേക്കുപോയ ഇന്ത്യൻ ചിത്രങ്ങൾ പലതും ഈ രീതിയിൽ റീസ്റ്റോർ ചെയ്യാൻ ഉദ്ദേശിക്കുന്നതായി ദുൻഗർപൂർ പറയുന്നു. അരവിന്ദന്റെ തമ്പും വിൻസെന്റിന്റെ ഭാർഗവീനിലയവുമൊക്കെ ഈ രീതിയിൽ സാങ്കേതികമായ അപ്ഡേറ്റ് ചെയ്യാൻ ആലോചനയുണ്ട്.യഥാർത്ഥത്തിൽ ഈ പ്രക്രിയ ഏറ്റെടുത്ത് ചെയ്യേണ്ട ഉത്തരവാദിത്തം നാഷണൽ ഫിലിം ആർക്കൈവ്സിനുള്ളതാണ്.അവർക്ക് ഫണ്ടുമുണ്ട്.അവരുടെ പിടിപ്പുകേടുകൊണ്ടാണ് നല്ലസിനിമയെ സ്നേഹിക്കുന്ന ദുൻഗർപൂരിനെപ്പോലുള്ളവർ രംഗത്തെത്തിയത്.റീസ്റ്റോർഡ് പ്രിന്റിന്റെ പകർപ്പവകാശം ആർക്കായിരിക്കുമെന്നുള്ള ചോദ്യമാണ് ഇനി പ്രസക്തമായി വരിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |