തളിപ്പറമ്പ്: ഏഴു വർഷം മുമ്പ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച മഴവെള്ള സംഭരണി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന തരത്തിൽ കൊതുകുവളർത്തൽ കേന്ദ്രമായി മാറി. 3.75 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനായി 12 ലക്ഷം രൂപ വകയിരുത്തി ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി നിർമ്മിച്ച ഈ ജലസംഭരണി വൈകാതെ അടിഭാഗം പിളർന്ന് ഉപയോഗശൂന്യമായിരുന്നു.
നിർമ്മാണത്തിൽ അപാകതകളുണ്ടെന്ന് അന്നുതന്നെ വിമർശനമുയർന്നിരുന്നു. പിന്നീട് വീണ്ടും പണം വകയിരുത്തിയാണ് പിളർന്ന സംഭരണിയിൽ പ്ലാസ്റ്റിക്ക് ഷീറ്റുകൾ വിരിച്ച് താൽക്കാലികമായി നവീകരിച്ചത്. ബ്ലോക്ക് ഓഫീസ് വളപ്പിലെ കെട്ടിടങ്ങളുടെ മുകളിൽ പെയ്യുന്ന മഴവെള്ളം മുഴുവൻ സംഭരണിയിലെത്തിക്കലായിരുന്നു ലക്ഷ്യം.
മഴജലാശയ പാർക്ക് എന്ന് പേരിട്ട ഇവിടേക്ക് വെള്ളം എത്തിക്കാനുള്ള യാതൊരുവിധ സംവിധാനവും ഏർപ്പെടുത്തിയില്ല. ജില്ലാ കളക്ടറായിരുന്ന പി. ബാലകിരണാണ് അന്ന് ഇത് ഉദ്ഘാടനം ചെയ്തത്.
ബ്ലോക്ക് ഓഫീസ് പരിസരത്ത് താമസിക്കുന്നവരാണ് ഈ ജലാശയപാർക്ക് കൊണ്ട് ബുദ്ധിമുട്ടിലായത്. കൊതുകുകൾ മുട്ടയിട്ട് വളരുന്ന ഈ മഴവെള്ള സംഭരണിയിൽ നിന്നും സന്ധ്യാസമയത്ത് ആയിരക്കണക്കിന് കൊതുകുകളാണ് വീടുകളിലേക്ക് എത്തുന്നത്. സംഭരണിയുടെ ഭാഗത്തേക്ക് പോകാൻ സാധിക്കാത്ത വിധത്തിൽ കാടുകൾ വളർന്നുനിൽക്കുന്നുമുണ്ട്. മഴക്കാല രോഗങ്ങൾക്കും സിക്ക വൈറസ് പോലുള്ള രോഗങ്ങൾക്കും കൊതുകുകൾ കാരണമായി മാറുന്ന ഇക്കാലത്ത് പ്രദേശവാസികൾ ആശങ്കയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |