നീലേശ്വരം: കേരകർഷകർക്ക് വിനയായി തേങ്ങ പൊഴിഞ്ഞുവീഴുന്ന രോഗവും. ചെന്നീരൊലിപ്പും മണ്ടചീയൽ രോഗവും രൂക്ഷമാകുന്നതിന് പുറമെയാണ് വിളയുന്നതിന് മുമ്പ് തേങ്ങപൊഴിയുന്നത്. തേങ്ങ വിളയാൻ മൂന്ന് മാസം ബാക്കിയുള്ളപ്പോൾ മുൻഭാഗത്ത് കറുപ്പ് നിറം പ്രത്യക്ഷപ്പെടുന്നതിന് പിന്നാലെയാണ് തേങ്ങകൾ പൊഴിയുന്നത്.
ഓരോ കുലയിൽ നിന്ന് ഒന്നോ രണ്ടോ തേങ്ങയാണ് ഇപ്പോൾ വീഴാൻ തുടങ്ങിയത്. ഈ മാസം മുതലാണ് ഈ രോഗം കണ്ടുതുടങ്ങിയത്. ഇങ്ങനെ വീണ തേങ്ങയ്ക്ക് രുചിവ്യത്യാസവും അനുഭവപ്പെടുന്നുണ്ട്.
പൊതുവെ ഈ വർഷം വിളവ് കുറഞ്ഞെങ്കിലും തേങ്ങക്ക് അല്പം വിലയുണ്ടായിരുന്നത് കേരകർഷകന് തെല്ല് ആശ്വാസം പകർന്നിരുന്നു. വർഷം തോറും മണ്ടചീയൽ മൂലം പറമ്പുകളിൽ നിന്ന് തെങ്ങുകൾ നശിച്ചുപോകുന്നുണ്ട്. ഈ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കെയാണ് പുതിയ രോഗം കേരകർഷകർക്ക് ഭീഷണിയാകുന്നത്.
ചില പ്രദേശങ്ങളിൽ പൊട്ടാസ്യത്തിന്റെ കുറവ് കാണുന്നുണ്ട്. ഇത്തരം അസുഖം അതിന്റെ ഭാഗമായിരിക്കാം. കാത്സ്യം കുറഞ്ഞാലും തെങ്ങിന് ഇതു പോലുള്ള രോഗം വരാൻ സാദ്ധ്യതയുണ്ട്
-ഡോ.കെ.എം. ശ്രീകുമാർ (പടന്നക്കാട് കാർഷിക കോളേജ് കീട വിജ്ഞാന വകുപ്പ് മേധാവി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |