തിരുവനന്തപുരം : ഏറെ പ്രതീക്ഷകൾ നൽകി ഭരണത്തുടർച്ചയോടെ വന്ന പിണറായി സർക്കാരിന് തുടക്കത്തിൽ തന്നെ തിരിച്ചടിയായി എ കെ ശശീന്ദ്രനെതിരെയുള്ള ആരോപണം ശക്തമാവുന്നു. സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ പെൺകുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണമാണ് വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ ഉയരുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നു എന്ന അവകാശപ്പെടുന്ന ഇടത് മന്ത്രി സഭയ്ക്ക് തലവേദനയായിരിക്കുകയാണ് മന്ത്രിക്കെതിരെ ഉയർന്ന ആരോപണം.
കുറച്ച് ആഴ്ചകൾക്ക് മുൻപാണ്, ചാനൽ പരിപാടിയിൽ പരാതി പറഞ്ഞ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിന് വനിത കമ്മീഷൻ അദ്ധ്യക്ഷയോട് രാജി വയ്ക്കാൻ സി പി എം ആവശ്യപ്പെട്ടത്. ഈ വിഷയവുമായി താരതമ്യപ്പെടുത്തിയാൽ ശശീന്ദ്രന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതരമായ തെറ്റാണെന്ന് വിലയിരുത്തേണ്ടി വരും. പുതിയ മന്ത്രിസഭ രൂപീകരിച്ച് കുറച്ച് മാസങ്ങളാകും മുൻപേ ആദ്യ രാജി സംഭവിച്ചാൽ അത് സർക്കാരിനും, എൽ ഡി എഫിനും ക്ഷീണമാവും എന്ന് ഉറപ്പാണ്. ഇത് പ്രതിപക്ഷത്തിന് പുത്തൻ ഉണർവ് ഉണ്ടാക്കും എന്നതും സർക്കാരിന് തലവേദനയാവും.
ശശീന്ദ്രന് എതിരെയുള്ള ആരോപണങ്ങളിൽ കരുതലോടെയാണ് എൽ ഡി എഫ് നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്. മന്ത്രിക്കെതിരെയുള്ള ആരോപണം അറിയില്ലെന്ന മറുപടിയാണ് എൽ ഡി എഫ് കൺവീനർ കൂടിയായ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആദ്യ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് എൻ സി പി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം. ആരോപണത്തിന്റെ പേരിൽ മന്ത്രി സ്ഥാനമൊഴിയേണ്ടതില്ലെന്നും പാർട്ടിയിലെ നേതാക്കൾ അഭിപ്രായപ്പെടുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ലൈംഗിക ആരോപണ കേസിൽ പെട്ടാണ് എ കെ ശശീന്ദ്രൻ രാജിവയ്‌ക്കേണ്ടി വന്നത്. നാല് മന്ത്രിമാരാണ് അഞ്ച് വർഷത്തിനിടെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവിധ കാരണങ്ങളാൽ രാജിവച്ച് ഒഴിയേണ്ടി വന്നത്. ഈ മന്ത്രിസഭയിലും ഏറെ വിവാദമായ മുൻസർക്കാരിന്റെ കാലത്തെ മരം മുറി വിഷയവുമായി ബന്ധപ്പെട്ട് വനം മന്ത്രി ശശീന്ദ്രന്റെ വാക്കുകൾ സി പി ഐയെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനാൽ തന്നെ ഈ വിഷയത്തിൽ സി പി ഐ എടുക്കുന്ന നിലപാടിനും രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട്.
എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ടു എന്ന ആരോപണം ഉയർന്നതു മുതൽ മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി ആരംഭിച്ചിട്ടുണ്ട്. യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. രാജിക്ക് തയാറായില്ലെങ്കിൽ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. ഭരണഘടനാപരമായ പദവിയിൽ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |